കാട്ടാന ആക്രമണം: മരിച്ചത് വനവിഭവം ശേഖരിക്കാൻ പോയ പുഷ്പാകരൻ
text_fieldsകോതമംഗലം: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങിന്‍ചുവട്ടിലാണ് അപകടമുണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പുഷ്പാകരനാണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു അപകടം നടന്നത്.
കോതമംഗലത്ത് ഭൂതത്താന്‍കെട്ടിനും സമീപം വെച്ചായിരുന്നു ആക്രമണം. ഇടമലയാര്‍ അണക്കെട്ടിന് അപ്പുറത്തുള്ള ആദിവാസി ഉന്നതിയില്‍നിന്ന് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പുഷ്പാകരന്‍. ഇദ്ദേഹത്തെ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി എറിയുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ പുഷ്പാകരനെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പുഷ്പാകരന്റെ കൈകാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വനംവിഭവം ശേഖരിച്ച് വില്‍ക്കലും അണക്കെട്ടില്‍ നിന്ന് മീന്‍ പിടിച്ച് വില്‍ക്കലുമാണ് ഈ ഉന്നതിയിലുള്ളവരുടെ പ്രധാന വരുമാന മാര്‍ഗം. ഇവര്‍ പോയ ഉള്‍ക്കാട്ടില്‍ ആനയുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

