ഭർത്താവിനെ വെട്ടിക്കൊന്ന ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും
text_fieldsപത്തനംതിട്ട: ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. റാന്നി അങ്ങാടി വലിയകാവ് വട്ടാർകയം ചരിവുപുരയിടത്തിൽ രമേശനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യ തുളസിയെയാണ് (55) ജില്ല അഡിഷനൽ കോടതി-നാല് ജഡ്ജി ടി.പി. പൂജ ശിക്ഷിച്ചത്. പിഴ അടയ്ക്കുന്നില്ലെങ്കിൽ ആറ് മാസം തടവ് കൂടി അനുഭവിക്കണം.
കുടുംബകലഹത്തെ തുടർന്ന് രമേശനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2013 ഏപ്രിൽ 29നായിരുന്നു സംഭവം. തലേദിവസം രാവിലെ തുളസിയുടെ സഹോദരിയുടെ മകളുടെ കല്യാണ നിശ്ചയത്തിന് രമേശനും കുടുംബവും ഇവരുടെ വീട്ടിലേക്ക് മക്കളോടൊപ്പം പോയി. വൈകീട്ട് രമേശനും തുളസിയും മാത്രമാണ് തിരികെ എത്തിയത്. കുട്ടികളെ അവിടെത്തന്നെ നിർത്തി. വീടുപണി തുടങ്ങിയതിനാൽ തൊട്ടടുത്ത് ഷെഡ്ഡുണ്ടാക്കി അതിലായിരുന്നു രമേശനും കുടുംബവും താമസം. സഹോദരൻ രവീന്ദ്രെൻറ വീടിനോട് ചേർന്നാണിത്. പുലർച്ച ഷെഡ്ഡിൽ ഞരക്കം കേട്ട് എത്തിയ രവീന്ദ്രൻ കണ്ടത് വെട്ടേറ്റ് രമേശൻ താഴെക്കിടക്കുന്നതാണ്. തുളസി വെട്ടുകത്തിയുമായി അരികിൽ നിൽക്കുന്നുണ്ടായിരുന്നു.
രവീന്ദ്രെൻറ കരച്ചിൽ കേട്ട് അയൽവാസിയായ അന്നത്തെ അങ്ങാടി ഗ്രാമപഞ്ചായത്തംഗം സുനിൽ ചെറുകാട് എത്തി. ഇവരുടെ നേതൃത്വത്തിൽ റാന്നി മാർത്തോമ ആശുപത്രിയിലെത്തിയപ്പോഴേക്കും രമേശൻ മരിച്ചു. തുളസിയാണ് വെട്ടിയതെന്ന് രമേശൻ സുനിൽ ചെറുകാടിനോട് പറഞ്ഞിരുന്നു. ഇയാളുടെയും മറ്റ് സാക്ഷികളുടെയും മൊഴിയുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
അന്നത്തെ റാന്നി സി.െഎ ആയിരുന്ന ഇപ്പോഴത്തെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാറും ഇപ്പോൾ മലയാലപ്പുഴയിൽ ജോലി ചെയ്യുന്ന എസ്.െഎ വിജയനും ആണ് കേസ് അന്വേഷിച്ചത്. രേഖ ആർ. നായരായിരുന്നു പബ്ലിക് പ്ലോസിക്യൂട്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.