ആരാവും മുഖ്യമന്ത്രി; സമവായ ചർച്ച നാളെ; നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് എ.ഐ.സി.സി
text_fieldsതിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച കൊടുമ്പിരികൊള്ളുമ്പോൾ അവകാശവാദമുന്നയിക്കുന്ന മൂന്നു നേതാക്കളെയും ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. നാളെ എ.ഐ.സി.സി നേതാക്കളുമായി സമവായ ചർച്ച നടത്തും. കെ.സി. വേണുഗോപാൽ ഡൽഹിയിലാണുള്ളത്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ഡൽഹിയിലേക്ക് പുറപ്പെടും. നേതാക്കളെല്ലാവരും എത്തുന്നതോടെ നാളെ നിർണായക ചർച്ച നടക്കും. നിരീക്ഷകരുടെ റിപ്പോർട്ടും പൊതുസ്ഥിതിയും ചർച്ചയാകും.
അതിനിടെ മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എ.ഐ.സി.സി നിരീക്ഷകർ കേരളത്തിലെത്തി എം.എൽ.എമാരുമായും നേതാക്കളുമായും ചർച്ച നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കെ.സി. വേണുഗോപാലിനാണ് എം.എൽ.എമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ട്. ജനവികാരം പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ നിലപാടും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അജയ് മാക്കനും മുകുൾ വാസ്നിക്കും രാവിലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്മേൽ ചർച്ചകൾ നടക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘടകകക്ഷികളുടെ നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ അവരുമായി സംസാരിക്കുമെന്ന് ഖർഗെ അറിയിച്ചതായും വിവരമുണ്ട്.
അതേസമയം എം.എൽ.എമാരുടെ പിന്തുണ രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രങ്ങൾ മുകുൾ വാസ്നിക് തള്ളി. പത്രം പുറത്തുവിട്ടത് യഥാർഥ രേഖയല്ല. എ.ഐ.സി.സി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്.
എ.ഐ.സി.സി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ, തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എം.എൽ.എമാരിൽ 47 പേരും വേണുഗോപാലിന്റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കും. തുടർന്ന് രണ്ട് ദിവസത്തിനകം പുതിയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ യു.ഡി.എഫ് ഘടകകക്ഷികളും സമവായത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. വി.ഡി. സതീശന് വേണ്ടി വാദിക്കുന്ന മുസ്‌ലിം ലീഗ്, ഹൈക്കമാൻഡ് തീരുമാനം വന്ന ശേഷം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

