'നിങ്ങൾ ആരെയാണ് പേടിപ്പിക്കുന്നത് സൈബർ ലീഗുകാരാ?'; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സുഹറ മമ്പാട്
text_fieldsകോഴിക്കോട്: വനിതാ ലീഗിന്റെ സംസ്ഥാന കമ്മിറ്റിയോഗത്തിന് ശേഷം അധ്യക്ഷയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ലീഗിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ എം.എൽ.എ ഫാത്തിമ തഹ്‌ലിയയുടെ പേര് പരാമർശിക്കാത്തതിൽ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അധ്യക്ഷ സുഹറ മമ്പാട്. നിങ്ങൾ ആരെയാണ് പേടിപ്പിക്കുന്നത് എന്ന് ചോദിച്ച സുഹറ, നാല് കമന്റിട്ടാൽ, മെസേജിൽ അസഭ്യം പറഞ്ഞാൽ ഞാനങ്ങ് പേടിച്ച് പോകുമെന്ന് കരുതിയോ എന്നും ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ എന്ത് എഴുതണം എന്ന് പഠിപ്പിക്കാൻ വരരുത്. ഒരു സംസ്ഥാന കമ്മിറ്റിയോഗം ചേർന്ന് പോസിറ്റീവായി രേഖപ്പെടുത്തിയ ഒരു പോസ്റ്റ് ചാനലുകൾക്ക് വരെ പാർട്ടിയെയും വനിതാ ലീഗിനെയും കൊത്തിവലിക്കാൻ പാകത്തിന് ഇട്ടുകൊടുത്ത നിങ്ങളോട് സഹതാപമാണെന്നും പറഞ്ഞു. സൈബർ ആക്രമണത്തിലെ അറക്കുന്ന പ്രയോഗങ്ങൾ ചൂണ്ടിക്കാട്ടിയ സുഹറ ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം എന്നും സുഹറ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:
നിങ്ങൾ ആരെയാണ് പേടിപ്പിക്കുന്നത് സൈബർ ലീഗുകാരാ ? നിങ്ങൾ നാല് കമന്റിട്ടാൽ മെസേജിൽ അസഭ്യം പറഞ്ഞാൽ ഞാനങ്ങ് പേടിച്ച് പോകുമെന്ന് കരുതിയോ ?
എന്തേലും ഒരു കാര്യത്തിൽ നിങ്ങളുടെ ഊഹാപോഹം വച്ച് ഒരു മാന്യതയുമില്ലാതെ പ്രതികരിക്കാൻ നിങ്ങളെ ആരാണ് പഠിപ്പിച്ചത്. ഒരു സംസ്ഥാന കമ്മിറ്റിയോഗം ചേർന്ന വളരെ പോസിറ്റീവായി രേഖപ്പെടുത്തിയ ഒരു പോസ്റ്റ് ചാനലുകൾക്ക് വരെ പാർട്ടിയെയും വനിതാ ലീഗിനെയും കൊത്തിവലിക്കാൻ പാകത്തിന് ഇട്ടുകൊടുത്ത നിങ്ങളോട് സഹതാപമാണ്. ആർക്കെങ്കിലും സീറ്റ് നൽകിയതുമായി ബന്ധപ്പെട്ടോ മറ്റേതെങ്കിലും വിഷയത്തിലോ പാർട്ടിക്കെതിരെ ഇന്നേവരെ ഒരു പ്രസ്ഥാവന ഞാൻ നടത്തിയിട്ടുണ്ടോ ?. അതു പോവട്ടെ തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയോഗത്തിൽ അതുമായി ബന്ധപ്പെട്ട് ഞാൻ എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നോ എന്ന് ലീഗ് നേതാക്കളോട് ചോദിച്ച് നോക്കൂ. ആർക്കെങ്കിലുമെതിരായി സോഷ്യമീഡിയയിലോ നേരിട്ടോ ഞാൻ എന്തെങ്കിലും പറഞ്ഞോ?. പിന്നെന്തിനാണ് നിങ്ങളീ ബഹളം വെക്കുന്നത് ?. ഓരോ യൂത്ത് ലീഗ്, msf, പുതിയ തലമുറയിലെ വനിതാ ലീഗ് പ്രവർത്തകരെയും മക്കളെ പോലെ കണ്ടാണ് ഇന്നേവരെ പ്രവർത്തിച്ചിട്ടുള്ളതും പെരുമാറിയിട്ടുള്ളതും. ആ നിങ്ങൾ അഭിസംബോധന ചെയ്തത് തള്ള, അമ്മായി, കിളവി, പിന്നെ അറക്കുന്ന പ്രയോഗങ്ങളും ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം ?. വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി ചേർന്നതുമായി ബന്ധപ്പെട്ട് ഇട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ എന്ത് എഴുതണം എന്ന് നിങ്ങളെന്നെ പഠിപ്പിക്കാൻ വരല്ലേ. ചിലര് പറഞ്ഞു 'ഈ കിളവികളെ വനിതാ ലീഗിൽ നിന്ന് മാറ്റണം എന്ന് !.' പോയി തരത്തിൽ പോയി കളിക്ക് മക്കളേ.
ഒരു സംസ്ഥാന കമ്മിറ്റി, 14 ജില്ലാ കമ്മിറ്റികൾ, 106 മണ്ഡലം കമ്മിറ്റികൾ, അഞ്ഞൂറോളം പഞ്ചായത്ത് കമ്മിറ്റികൾ, നൂറുകണക്കിന് യൂണിറ്റ് കമ്മിറ്റികളും; കാണിച്ചു താ ഇത് പോലെ ശക്തിയും കെട്ടുറപ്പുമുള്ള ഇത്രയും കമ്മിറ്റികളുള്ള മറ്റൊരു വനിതാ സംഘടന കേരളത്തിൽ. CPMനോ കോൺഗ്രസ്സിനോ കഴിയാത്തത് ലീഗിന്റെ വനിതാ സംഘടക്കുണ്ട് എന്ന അഭിമാനത്തിൽ തന്നെയാണ് തല ഉയർത്തി നിൽക്കുന്നത്. ഇതൊന്നും ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല ഞങ്ങൾ കഷ്ടപ്പെട്ട് പണിയെടുത്ത് പടുത്തുയർത്തിയതാണ്. ഞങ്ങളുടെ രക്തമാണ്, വിയർപ്പാണ്.
വനിതാ ലീഗ് പ്രവർത്തനം സജീവമാക്കിയതിനു ശേഷം രൂപീ കൃതമായ യൂത്ത് ലീഗ്, msf നേതാക്കളോട് ചോദിക്ക് വ്യക്തിപരമായി ഞാൻ എങ്ങനെയാണ് അവരോട് ഇടപഴകിയിട്ടുള്ളത് എന്ന്. നിങ്ങൾ പറഞ്ഞ അസൂയ, കുശുമ്പ്, വിരോധം അങ്ങിനെ എന്തേങ്കിലും ഒന്ന് അവരോട് പറയാൻ പറ. മുനീർ സാഹിബ്, ടി.ടിയും ടി.വിയും, ഷാജി, സാദിഖും സുബൈറും, ഫിറോസും സമദും അഷ്‌റഫലിയും, മിസ്‌ഹബും നവാസും നജാഫും വരെ, അവരുടെ സഹഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, ഹരിത നേതാക്കൾ വിളിച്ച് ചോദിക്ക് സ്നേഹത്തോട് കൂടിയല്ലാതെ അവരോട് ഇടപെട്ട ഒരു ഇൻസിഡന്റ് പറഞ്ഞു തരാൻ പറ. അവർ നടത്തിയ മുന്നേറ്റങ്ങളിൽ പ്രോഗ്രാമുകളിൽ, സമ്മേളനങ്ങളിൽ, സമരങ്ങളിൽ എത്രത്തോളം അവരുടെ കൂടെയുണ്ടായിരുന്നു എന്ന് ചോദിച്ച് നോക്ക്. എന്നിട്ട് ഒരു രാത്രി കൊണ്ട് റദ്ദാക്കി കളയൂ എന്റെ മുൻകാല പ്രവർത്തനങ്ങൾ അത്രയും; എന്നിട്ട് അസഭ്യം ചൊരിയൂ. ഒന്നൂടെ പറഞ്ഞുവെക്കട്ടെ സോഷ്യൽ മീഡിയയിൽ ഇങ്ങനെ ചീത്തവിളിക്കാൻ ആർക്കും പറ്റും അത്രക്ക് ധൈര്യമുണ്ടേൽ ലീഗ് ജീവനായി കണക്കാക്കുന്നവർ മാത്രമുള്ള ഒരു വീടുണ്ട് മലപ്പുറത്തിന്റെ അറ്റത്ത് ചങ്ങരംകുളത്ത് ഇങ്ങ് പോന്നോളൂ. കൊർദ്ദോവ കാലത്തെ എം.എസ്.എഫ് നേതാക്കളോട് ചോദിച്ചാൽ കൃത്യമായി വീട് പറഞ്ഞുതരും; കൂടെ കുറേ കഥകളും.
കഴിഞ്ഞ ദിവസം ഞങ്ങളുടെ മീറ്റിംഗ് ഉദ്‌ഘാടനം ചെയ്തത് മറിയുമ്മാത്തയായിരുന്നു. മുതിർന്ന ലീഗ് നേതാക്കളോട് ചോദിച്ച് നോക്ക് ആ ശൗര്യത്തിന്റെ കഥകൾ. വനിതാലീഗ് ഉണ്ടാക്കി തുടങ്ങിയ കാലത്ത് CPMന്റെ ആക്ഷേപ ഹാസ്യ കഥാ പ്രസംഗകർ പാട്ട് കെട്ടിയുണ്ടാക്കിയിട്ടുണ്ട്, തെരുവുകളിൽ അതിക്ഷേപിച്ച് പ്രസംഗിച്ചിട്ടുണ്ട്. ഞങ്ങളിൽ പലരെയും വേദികളിൽ നിന്ന് ഇറക്കി വിട്ടപ്പോളും, ചെറിയ നാക്ക് പിഴയുടെ പേരിൽ ഖമറുത്താത്തയെ 'സൈബർ പുലികൾ' വലിച്ച് കീറിയപ്പോളും മൗനമായത് പാർട്ടിക്ക് ഒരു പ്രതിസന്ധിയുണ്ടാവരുത് എന്ന ഒറ്റക്കാരണത്താലാണ്. ഏതാനും മാസങ്ങൾക്ക് മുൻപാണ് മലപ്പുറം ജില്ലാ വനിതാ ലീഗ് കമ്മിറ്റി നടത്തിയ ഹജ്ജ് ക്ലാസിനെ ഒരു പക്ഷം വിവാദമാക്കിയത്. അന്നും മൗനം കൊണ്ടാണ് എതിരിട്ടത്. മറുപടിയില്ലാഞ്ഞിട്ടല്ല പാർട്ടിക്ക് കോട്ടം തട്ടാതിരിക്കാനാണ്.
നിങ്ങൾ ഒരു രാത്രികൊണ്ട് വിളിച്ചു തീർത്തതിലത്രയും സങ്കടമുണ്ട് കാരണം ഓരോ സഹപ്രവർത്തകരേയും അങ്ങനെ നെഞ്ചേറ്റിയതാണ്. കാസർഗ്ഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലാ ലീഗ് നേതാക്കളോട് ചോദിക്ക് മാസങ്ങളുടെ ഇടവേളകളിൽ എത്രതവണ സംഘടനാ പ്രവർത്തനവുമായി വരാറുണ്ടെന്ന്. ആളും ബഹളവുമില്ലാത്ത തെക്കൻ ജില്ലകളിലും മലബാറിൽ അനേകായിരങ്ങളെ സാക്ഷിയാക്കിയും ഉറച്ച ശബ്ദത്തിൽ സംസാരിച്ചിട്ടുണ്ട്. അനേകം തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ചും പ്രവർത്തിപ്പിച്ചും തന്നെയാണ് ഇവിടെവരെ എത്തിയത് മലപ്പുറം തെരഞ്ഞെടുപ്പ് കാലത്ത് ഇത്തിരി പോന്ന ഒരു കുഞ്ഞിനെയും തൂക്കിപ്പിടിച്ച് നടന്നത് മുനീർ സാഹിബിനോടും, പ്രതിസന്ധിയുടെ കുറ്റിപ്പുറം കാലത്ത് പതറാതെ കട്ടക്ക് കൂടെ നിന്ന് പ്രവർത്തിച്ചത് കുഞ്ഞാലികുട്ടി സാഹിബിനോടും ചോദിച്ചാൽ മതി, കയറിയ കുന്നുകളും കേട്ട കടലിരമ്പങ്ങളും ETയും മജീദ് സാഹിബും പറഞ്ഞുതരും, ചാണ്ടി ഉമ്മനോടും, ആര്യാടൻ ശൗക്കത്തിനോടും ചോദിച്ചോളൂ ഈ അടുത്ത് ഉപതെരഞ്ഞെടുപ്പ് കാലത്ത് ഓടിപ്പിടഞ്ഞത് എങ്ങനെയെന്ന്. ഈ തെരഞ്ഞെടുപ്പ് കാലത്തും ഒരു ദിവസം മാറ്റിവെക്കാതെ പ്രവർത്തിച്ചിട്ടുണ്ട്. പ്രവർത്തന മികവിൽ മുന്നിൽ തന്നെയുണ്ട് എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് പറയുന്നത്. നിങ്ങളീ പറഞ്ഞ അസൂയയും കുശുമ്പും കൊണ്ട് നടന്നിരുന്നെങ്കിൽ നിങ്ങൾക്ക് വലുതെന്ന് തോന്നുന്ന പാർലമെന്ററി പദവിയിൽ കയറിയിരിക്കാൻ വലിയ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല; അതെന്നേ കഴിയുമായിരുന്നു. പാർട്ടി തന്നെയാണ് വലുത് പ്രസ്ഥാനം തന്നെയാണ് കരുത്ത് എന്ന ബോധ്യം മനസ്സിൽ കോറിയിട്ടതുകൊണ്ടാണ്. പദവികളുടെയല്ല ആദർശ്ശത്തിന്റെ പിറകിൽ കൂടിയതാണ്. ഈ പറഞ്ഞതൊന്നും ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു വെക്കാനുള്ളതായിരുന്നില്ല, ഒരു പോസ്റ്റിൽ പറഞ്ഞു തീരുന്നതുമല്ല; പറയിപ്പിച്ചതാണ്.
നിങ്ങൾക്ക് ആള് മാറിപ്പോയി ചീത്തവിളിച്ചാൽ വിറച്ച് പോകും എന്ന് കരുതിയോ ?. നിങ്ങളിനി എന്തൊക്കെ അതിക്ഷേപിച്ചാലും എന്നെ ചേർത്തുവെക്കുന്ന എന്റെ പ്രിയപ്പെട്ടവരുണ്ട് അവർക്കറിയാം ഞാൻ ആരാണെന്ന്, ഇന്നേവരെ എന്റെ പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നെന്ന്. ദേഹത്ത് പച്ചപുതക്കുവോളം അതിനിയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

