എ.ഐ ടൂളുകളെ ആശ്രയിക്കേണ്ട ആവശ്യവുമില്ല, ധവളപത്രത്തിൽ മറുപടിയുമായി കെ.എം. ചന്ദ്രശേഖരൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം എ.ഐ. നിർമ്മിതമെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വിദഗ്ധ സമിതി അധ്യക്ഷൻ കെ.എം. ചന്ദ്രശേഖരൻ. മികച്ച സാമ്പത്തികശാസ്ത്രജ്ഞരാണ് ധവളപത്രം തയാറാക്കിയതെന്നും എ.ഐ ടൂളുകളെ ആശ്രയിക്കേണ്ട ഒരാവശ്യവുമില്ലെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെയും സി.ഡി.എസിലെയും വിദഗ്ധർ തന്നെ വിദഗ്ധ സമിതിക്കൊപ്പമുണ്ടായിരുന്നു. ഡാറ്റ സമാഹരിക്കാനും എ.ഐ സഹായം തേടേണ്ട ആവശ്യമില്ല. പെൻഷൻ പ്രായം വർധിപ്പിക്കലിനെ വിദഗ്ധ സമിതി പോസിറ്റീവായാണ് കാണുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാറാണ്.
മറ്റൊന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ബോണ്ട് വഴി കടമെടുക്കാമെന്നതാണ്. ഇത് വികസന ആവശ്യങ്ങൾക്ക് ചെലവഴിക്കാം. ഇത് ബജറ്റിന് പുറത്തെ കടമെടുപ്പായി കൂട്ടുകയില്ല. സഹകരണ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം ക്രിയാത്മകമായി വിനിയോഗിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യവത്കരണമെന്ന് പറഞ്ഞിട്ടില്ല. സ്വകാര്യ നിക്ഷേപത്തിനുള്ള അവസരമുണ്ടാക്കണമെന്നാണ് സൂചിപ്പിച്ചത്. അവർ കൂടുതൽ നിക്ഷേപമിറക്കിയാൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകും. കൂടുതൽ ഉൽപ്പാദനമുണ്ടാകും. അപ്പോൾ നികുതി വരുമാനവും വർധിക്കും. വലിയ നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഇങ്ങനെ വിടാനാവില്ല. ഇവയുടെ ആകെ നഷ്ടം 2021-22 ലെ 31,571 കോടിയിൽ നിന്ന് 2024-25 ൽ 78,851 കോടി രൂപയായി വർധിച്ചിരിക്കുന്നു. നികുതിദായകർ എന്തിനാണ് ഇതിന് വേണ്ടി വീണ്ടും മുതലിറക്കുന്നത്. ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സർക്കാർ തീരുമാനിക്കണം. ഇതിൽ തന്നെ കെ.എസ്.ആർ.ടി.സി., കെ.എസ്.ഇ.ബി., ജല അതോറിറ്റി പോലെ സാമൂഹ്യപ്രതിബദ്ധതയുള്ള സ്ഥാപനങ്ങളുടെ കാര്യത്തിൽ സമഗ്ര പഠനം നടത്തണമെന്നാണ് സമിതിയുടെ നിർദേശം.
കടത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല. വരുമാനം കൂട്ടുകയും ചെലവ് കുറക്കുകയും വേണമെന്ന് കെ.എം. ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. കിഫ്ബി പുനഃസംഘടന എങ്ങനെയെന്നത് വിദഗ്ധസമിതി പരിശോധിച്ചിട്ടില്ല. കേന്ദ്രസർക്കാർ അനുവദിക്കുന്ന മൂന്ന് ശതമാനം കടമെടുപ്പ് പരിധിക്ക് പുറമേ കൂടുതൽ കടമെടുത്ത് വികസന കാര്യങ്ങൾക്ക് ചെലവിടാൻ വേണ്ടിയാണ് കിഫ്ബി രൂപവത്കരിച്ചത്. എന്നാൽ ബജറ്റിന് പുറത്തുള്ള ഈ കടമെടുപ്പും സർക്കാറിന്റെ കടമെടുപ്പായാണ് സി.എ.ജി. പരിഗണിക്കുന്നത്. സംസ്ഥാനത്തിന് 7.5 ശതമാനം പലിശക്ക് കിട്ടുന്ന വായ്പ കിഫ്ബിയെ കൊണ്ട് ഒൻപത് ശതമാനത്തിന് എടുപ്പിക്കേണ്ടതില്ലല്ലോയെന്നും കെ.എം. ചന്ദ്രശേഖരൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

