ശരണ്യ എവിടെ?. ട്രക്കിങ്ങിനെത്തിയത് ഓൺലൈനിൽ ബുക്ക് ചെയ്ത്, കുന്നിൻ മുകളിൽ നായയെ കളിപ്പിക്കുന്നത് കണ്ടെന്ന് കൂടെയുണ്ടായിരുന്നവർ
text_fieldsമടിക്കേരി: കുടകിലെ തടിയന്‍റെമോള്‍ മലയിൽ ട്രക്കിങ്ങിന് പോയി കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെക്കുറിച്ച് നാലാംദിവസവും സൂചനയൊന്നും കിട്ടിയില്ല. മലമുകളിൽ കോട മൂടുന്നത് തിരച്ചിൽ പ്രതിസന്ധിയിലാക്കുന്നതായും റിപ്പോർട്ടുണ്ട്. 60 അംഗസംഘം നാലുസംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നതെന്നും കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രോൺ, തെർമൽ സ്കാനർ, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയാണ് പരിശോധനയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ തിരച്ചിൽ കാര്യക്ഷമമല്ലെന്നും വനത്തിലേക്ക് ഉദ്യോഗസ്ഥർ ഒന്നുംകൊണ്ടുപോവുന്നത് തങ്ങൾ കണ്ടിട്ടില്ലെന്നും കുടകിൽ എത്തിയ ശരണ്യയുടെ സഹപ്രവർത്തകർ പറഞ്ഞു.
ഈ മാസം രണ്ടിന് ഉച്ചയോടെയാണ് ശരണ്യയെ കാണാതായത്. ശരണ്യ തടിയന്‍റെ മോള്‍ ട്രക്കിങ് കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ എത്തിയിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓണ്‍ലൈൻ വഴി ബുക്ക് ചെയ്താണ് ട്രക്കിങിന് ആളുകള്‍ എത്താറുള്ളത്. പത്ത് പേരടങ്ങിയ സംഘത്തെയാണ് ട്രക്കിങിന് അയക്കാറുള്ളത്. ഒമ്പതു പേർ കൂടി എത്തിയ ശേഷം 8.15 ന് ട്രക്കിന് കടത്തിവിട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷൻമാരും ശരണ്യയും അടങ്ങിയ പത്തംഗ സംഘമായിരുന്നു പുറപ്പെട്ടത്. തിരിച്ചിറങ്ങിയപ്പോൾ ശരണ്യയെ കണ്ടില്ല.
ശരണ്യ ഒരു നായയുടെ കൂടെ കളിച്ചു കുന്നിൻ മുകളിൽ നിൽക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവർ പറഞ്ഞിരുന്നുവെന്നും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.പത്തുപേരടങ്ങിയ ട്രക്കിങ് സംഘത്തിൽ ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. അവര്‍ താഴേക്ക് ഇറങ്ങിവരുമ്പോള്‍ ശരണ്യയെ കണ്ടിരുന്നതായി പറഞ്ഞു. അവര്‍ താഴേക്ക് പോവുകയാണെന്ന് ശരണ്യയോട് പറഞ്ഞപ്പോള്‍ താൻ വന്നോളാമെന്നാണ് പറഞ്ഞതെന്നുമാണ് അവര്‍ പറഞ്ഞതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു. പിന്നീടാണ് റിസോര്‍ട്ടിലെ ആളെത്തി ശരണ്യ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞത്.
ഫോണിൽ വിളിച്ചപ്പോള്‍ ഒരു തവണ കിട്ടിയിരുന്നു. അപ്പോഴാണ് വഴി തെറ്റിയെന്ന് ശരണ്യ പറഞ്ഞത്. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ഉടൻ തന്നെ മേലധികാരികളെ വിവരം അറിയിച്ചു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും നാട്ടുകാരയും ട്രൈബൽ വിഭാഗത്തിലുള്ളവരെയുമടക്കം വിളിച്ച് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസ് ഡോഗ് സ്ക്വാഡും അടക്കം 150ഓളം പേര്‍ ചേര്‍ന്ന് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

