ആകാശ് തില്ലങ്കേരിയുടെ സവാരി വാഹനമെവിടെ? ആർക്കും ഉത്തരമില്ല
text_fieldsകൽപറ്റ: ഷുഹൈബ് കൊലക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി വയനാട്ടിലെ പനമരം പട്ടണ മധ്യത്തിലൂടെ അനധികൃതമായി ഓടിച്ച വാഹനം എവിടെ? ദിവസങ്ങൾ കഴിഞ്ഞിട്ടും മോട്ടോർ വാഹനവകുപ്പിനും പൊലീസിനും ഉത്തരമില്ല. മലപ്പുറം മൊറയൂർ എടപ്പറമ്പ് കുടുംബിക്കൽ ആക്കപ്പറമ്പിൽ സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് ആകാശ് ഓടിച്ച KL 10 BB 3724 എന്ന ചുവന്ന മഹീന്ദ്ര ഥാർ ജീപ്പ്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 6.20നാണ് പനമരം ടൗണിലൂടെ ആകാശ് മറ്റു മൂന്നുപേരുമായി ജീപ്പ് ഓടിച്ചത്. നാല് ടയറുകളും മാറ്റി വീതിയുള്ള വലിയ ടയറുകൾ ഘടിപ്പിച്ച രൂപത്തിലുള്ള ജീപ്പിന്റെ റൂഫ് ഇളക്കിമാറ്റി തുറന്ന നിലയിലായിരുന്നു. നമ്പർ േപ്ലറ്റ് ഉണ്ടായിരുന്നില്ല. ആകാശും മുൻസീറ്റിലിരുന്നയാളും സീറ്റ് െബൽറ്റ് ധരിച്ചിരുന്നില്ല. പുകപരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ടുമുണ്ട്. 2021, 23 വർഷങ്ങളിൽ വിവിധ നിയമ ലംഘനങ്ങള്ക്കുള്ള പിഴ കുടിശ്ശികയുമുണ്ട്. സ്വമേധയാ കേസെടുത്ത ഹൈകോടതി വാഹനം പിടിച്ചെടുക്കണമെന്ന് ഉത്തരവിട്ടിരുന്നുവെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും ജീപ്പ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സംഭവത്തിന് ശേഷം പനമരം കൈതക്കലിലുള്ള വാഹനക്കച്ചവടക്കാരന്റെ വീട്ടുമുറ്റത്ത് ജീപ്പ് കണ്ടിരുന്നു. എന്നാൽ, അന്വേഷണം നടക്കുകയാണെന്നും പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.ആർ. സുരേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, വാഹനം താൻ പനമരം സ്വദേശിയായ ഷൈജലിന് വിറ്റതാണെന്നും ആർ.സി മാറ്റാനുള്ള പേപ്പറുകളിൽ ഒപ്പിട്ടുനൽകിയിരുന്നുവെന്നുമാണ് സുലൈമാൻ പറയുന്നത്.
നിലവിൽ സുലൈമാനെതിരെയാണ് ഗതാഗതവകുപ്പിന്റെ നടപടികളെല്ലാം. 45,500 രൂപ പിഴയും ചുമത്തി. ലൈസൻസ് ഇല്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകി, വാഹനത്തിൽ രൂപമാറ്റം വരുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണിത്. ആകാശിന് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന് കണ്ണൂർ ആർ.ടി.ഒ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ വാഹന ഉടമക്കെതിരെ പിഴ ചുമത്തുകയാണ് ചെയ്യുകയെന്നും മറ്റു നിയമനടപടികൾ സ്വീകരിക്കേണ്ടത് പൊലീസാണെന്നുമാണ് വാഹനവകുപ്പ് പറയുന്നത്. വാഹനത്തിനായി അന്വേഷണം നടത്തുന്നുണ്ടെന്ന് പനമരം പൊലീസ് പറഞ്ഞു. അതേസമയം, വാഹനത്തെ മാനന്തവാടി ജോയന്റ് ആർ.ടി.ഒ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, നിയമനടപടികൾ പൂർണമായി കഴിയാതെ കൈമാറ്റമടക്കമുള്ളവ നടത്താൻ കഴിയില്ല.
തില്ലങ്കേരിക്ക് ലൈസൻസില്ല
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്. കണ്ണൂർ ജില്ലയിൽ എവിടെയും ആകാശിന്റെ പേരിൽ ലൈസൻസ് ഇല്ലെന്നാണ് കണ്ടെത്തൽ. ആകാശ് തില്ലങ്കേരി റോഡ് നിയമങ്ങൾ ലംഘിച്ച് വയനാട് പനമരം ടൗണിലൂടെ രൂപമാറ്റം വരുത്തിയ തുറന്ന ജീപ്പ് ഓടിച്ച സംഭവത്തിൽ സ്വമേധയ കേസെടുക്കുമെന്ന് ഹൈകോടതി അറിയിച്ചിരുന്നു.
കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സി.യു. മുജീബ് വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒക്കാണ് ലൈസൻസ് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. ആകാശ് തില്ലങ്കേരി നിയമം ലംഘിച്ച് യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ നേരത്തെ 45,500 രൂപ പിഴ ചുമത്തി ആർ.ടി.ഒ കേസെടുത്തിരുന്നെങ്കിലും ആകാശിനെതിരെ നടപടിയെടുത്തില്ല.
നമ്പർ പ്ലേറ്റില്ലാത്ത ജീപ്പിൽ സീറ്റ് ബെൽറ്റിടാതെയായിരുന്നു സുഹൃത്തുക്കൾക്കൊപ്പം യാത്ര. സാധാരണ ടയറുകൾക്കുപകരം വലിയ ടയറുകൾ ഘടിപ്പിച്ച ജീപ്പുമായി ആകാശും കൂട്ടാളികളും സഞ്ചരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിന്റെ വിഡിയോകൾ എഡിറ്റ് ചെയ്ത് മ്യൂസിക്കും ഡയലോഗുമടക്കം ചേർത്ത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. തുടർന്ന് കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് വയനാട് ആർ.ടി.ഒക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.