മോദി അമേരിക്കയിൽനിന്ന് പുരാവസ്തുക്കൾ തിരിച്ചെത്തിച്ചപ്പോൾ കേരളം കള്ളൻമാർക്ക് ചൂട്ടുപിടിക്കുന്നു -കെ. സുരേന്ദ്രൻ
text_fieldsകൊച്ചി: കേരളത്തിൽ ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും ഉദ്യോഗസ്ഥൻമാരും തട്ടിപ്പുകാർക്കൊപ്പമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ-ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്.
ഓരോദിവസവും ഓരോ തട്ടിപ്പുകളാണ് പുറത്ത് വരുന്നതെന്നും എറണാകുളം ഉദയംപേരൂർ ഫിഷർമാൻ ലാൻഡിംഗ് സെന്‍ററിൽ നടന്ന കായൽ ശുചീകരണം ഉദ്ഘാടനം ചെയ്ത് സുന്ദ്രേൻ പറഞ്ഞു. പ്രധാനമന്ത്രി അമേരിക്കയിൽ പോയി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രാജ്യത്തിന്‍റെ പുരാവസ്തുക്കൾ തിരിച്ചെത്തിച്ചപ്പോൾ, കേരള സർക്കാർ വ്യാജ പുരാവസ്തുക്കൾ വിറ്റ് തട്ടിപ്പു നടത്തുന്ന കള്ളൻമാർക്ക് ചൂട്ടുപിടിക്കുകയാണ്.
ഈ തട്ടിപ്പ് ഒരു വ്യക്തി മാത്രം നടത്തിയതല്ല, സർക്കാറിന്‍റെ അറിവോടെയാണ് നടന്നത്. ഡി.ജി.പിയുമായും എ.ഡി.ജി.പിയുമായും ബന്ധമുള്ള പ്രതിയെ പറ്റി കേരള പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഈ കേസ് ഇ.ഡി അന്വേഷിക്കണമെന്നാണ് ഇപ്പോഴത്തെ ഡി.ജി.പി പറഞ്ഞത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം.
പുരാവസ്തുക്കളുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിന് ഈ തട്ടിപ്പിനെ പറ്റി നേരത്തെ പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാർ പറയണം. മൂന്ന് വർഷം മുമ്പ് തന്നെ ഇയാൾ തട്ടിപ്പുകാരനാണെന്ന് പൊലീസ് റിപ്പോർട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഉന്നത പൊലീസുകാർ ഇയാളുമായി അടുപ്പം തുടർന്നതെന്ന ചോദ്യത്തിന് ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും സുേരന്ദ്രൻ ആവശ്യപ്പെട്ടു.
രാജ്യം മുഴുവൻ അഴിമതിക്കെതിരെ ശക്തമായ മുന്നേറ്റം നടക്കുമ്പോൾ കേരളത്തിൽ അഴിമതിയുടെ കൂത്തരങ്ങാണ് കാണുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടുന്നത് മലയാളികളാണ്. അതിന് കാരണം ഇവിടെ എല്ലാ തട്ടിപ്പുകളും സർക്കാർ സംരക്ഷണത്തിലാണ് എന്നതാണ്. എല്ലാ കേസുകളും സർക്കാർ ഒതുക്കുകയാണ്.
നരേന്ദ്ര മോദി രാജ്യത്തെ മുന്നോട്ട് നയിക്കുമ്പോൾ പിണറായി വിജയൻ സംസ്ഥാനത്തെ പിന്നോട്ട് നയിക്കുകയാണ്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എം.പിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഒരു ടീം ഇന്ത്യയായി മുന്നോട്ട് പോവുകയാണ്. എന്നാൽ, എല്ലാതലത്തിലും പ്രതിലോമ ചിന്തയാണ് പിണറായി സർക്കാറിനെ നയിക്കുന്നത്. മോദി സർക്കാറിന് വികസനം പാവപ്പെട്ടവരിലെത്തണം എന്ന് നിർബന്ധ ബുദ്ധിയുണ്ട്. അഴിമതി നടക്കരുതെന്നാണ് കേന്ദ്ര സർക്കാറിന്‍റെ നിലപാട്.
പ്രകൃതിയെ ചൂഷണം ചെയ്യാതെ മുന്നോട്ട് പോവുകയാണ് കേന്ദ്ര സർക്കാർ. മോദി സർക്കാർ നവാമി ഗംഗയാണ് വിഭാവനം ചെയ്യുന്നത്. രാജ്യത്തെ എല്ലാ നദികളും മാലിന്യമുക്തമാക്കി കൊണ്ടിരിക്കുകയാണ്. കേന്ദ്രം കൊടുക്കുന്ന പണം വഴിമാറ്റി ചെലവഴിക്കുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്. ലോകം മുഴുവൻ ആചരിച്ച ടൂറിസം ദിനം കേരളത്തിൽ സർക്കാർ ആചരിച്ചത് ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചാണെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ല പ്രസിഡന്‍റ് എസ്. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.