യോഗങ്ങളിൽ പങ്കെടുക്കാൻ പ്രതിദിനം 1000 രൂപ, സൗജന്യ യാത്ര, ചികിത്സ ചെലവ് സർക്കാർ വഹിക്കും; എം.എൽ.എക്ക് ലഭിക്കുന്ന അലവൻസും ആനുകൂല്യങ്ങളും അറിയാം...
text_fieldsതിരുവനന്തപുരം: ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾക്ക് എന്തെല്ലാം ആനുകൂല്യങ്ങളും ശമ്പളവുമാണ് ലഭിക്കുന്നതെന്ന് അറിയാത്തവരായിരിക്കും പലരും. ജനസേവനത്തിന് പ്രതിഫലമായി തങ്ങളുടെ പ്രതിനിധികൾക്ക് എന്തൊക്കെയാണ് കിട്ടുക..? ജീവിതച്ചെലവുകൾക്കും ദൈന്യംദിന യാത്രകൾക്കും യോഗങ്ങൾക്കുമടക്കം നിരവധി ഇനങ്ങളിൽ എം.എൽ.എമാർക്ക് അലവൻസുകളായി പല തുകകളും സർക്കാർ വകവെച്ചുനൽകുന്നുണ്ട്.
നിയോജക മണ്ഡലത്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന രീതിയിൽ പ്രതിമാസം 25,000 രൂപ അലവൻസായി ഓരോ എം.എൽ.എമാർക്കും നൽകപ്പെടുന്നുണ്ട്. ശമ്പളയിനം എന്ന പേരിൽ ഫികസഡ് അലവൻസായി നിലവിൽ സർക്കാർ നൽകിവരുന്നത് 2000 രൂപയാണ്.
യാത്ര ബത്തയായി കുറഞ്ഞത് 20,000 രൂപ, ഇൻഫർമേഷൻ അലവൻസ്- 4000 രൂപ, ഫോൺ വാടകയിനം - 11,000 രൂപ, സൽക്കാരത്തിനും മറ്റുമുള്ള അലവൻസ്- 8000 രൂപ എന്നിങ്ങനെയാണ് ലഭ്യമാക്കുന്നത്. ഇത്തരത്തിൽ എം.എൽ.എമാർക്ക് മാസംപ്രതി ആകെ അലവൻസ് ലഭിക്കുന്നത് 70,000 രൂപയാണ്.
യാത്രക്കായി പല ആനുകൂല്യങ്ങളും സർക്കാർ നൽകുന്നുണ്ട്. റോഡ്, ട്രെയിൻ യാത്രകൾ എത്രയുമാവാം, ദൂരപരിധിയില്ല. കേരളത്തിന് അകത്തും പുറത്തുമുള്ള റോഡ് മാർഗമുള്ള യാത്രകൾക്ക് കിലോമീറ്ററിന് 10 രൂപയാണ് ഈടാക്കുന്നത്. വിമാനയാത്രയുടെ കൂലിയായി വർഷാവർഷം 50,000 രൂപയും ലഭിക്കും. പക്ഷേ, യാത്രകൾ ഭരണപരമായ കാര്യങ്ങൾക്ക് മാത്രമായിരിക്കണം എന്നുമാത്രം. ട്രെയിനിലെ യാത്രയിലെ കൂപ്പണിനും മറ്റു വാഹനങ്ങളിൽ ഇന്ധനത്തിനുമായി പ്രതിമാസം നാല് ലക്ഷം വരെ അനുവദിക്കുന്നതാണ് ചട്ടം.
കെ.എസ്.ആർ.ടി.സിയിലും സർക്കാർ ബോട്ടുകളിലും സൗജന്യയാത്രയാണ്. ചികിത്സ ചെലവ് പൂർണമായും സർക്കാർ പരിധിയിലാണ് വരുന്നത്. നിയമസഭ സമ്മേളനമടക്കം യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി 1000 രൂപയും അത് കേരളത്തിന് പുറത്താണെങ്കിൽ 1200 രൂപയും ദിവസക്കണക്ക് രൂപത്തിൽ ലഭിക്കും. പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം 15,000 രൂപയും 20,000 രൂപ സ്റ്റാഫ് അലവൻസായും അനുവദിക്കുന്നുണ്ട്. പലിശരഹിത വായ്പ 10 ലക്ഷം രൂപ വരെയും അപകട ഇൻഷുറൻസും ഭവന വായ്പ അഡ്വാൻസായും 20 ലക്ഷം വരെയും ഓരോ എം.എൽ.എമാർക്കും എടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

