പശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി പ്ലാസ്റ്റിക് വില
text_fieldsകൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വില കത്തിക്കയറുന്നു. നികുതികളടക്കം അസംസ്കൃത വസ്തുക്കളുടെ വില 70 ശതമാനത്തോളമാണ് രണ്ടു മാസത്തിനിടെ വർധിച്ചത്. ഈ വർധനയിൽ നല്ലൊരു പങ്ക് ഉപഭോക്താക്കളുടെ ചുമലിലേക്ക് മാറ്റിയെങ്കിലും വിൽപനയിലെ കുറവ് ഉൾപ്പെടെ ബാധിച്ചതോടെ പ്രതിസന്ധിയിലാണെന്ന് സംസ്ഥാനത്തെ പ്ലാസ്റ്റിക് വ്യവസായികൾ പറയുന്നു.
അസംസ്കൃത വസ്തുക്കളുടെ വിലവർധനക്ക് പുറമെ ലഭ്യതയുടെ കുറവ് ഗുരുതരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വില ഉയർന്നത് ഭക്ഷ്യവിതരണം, സംസ്കരണം, ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവക്കുപുറമെ നിർമാണം ഉൾപ്പെടെയുള്ള മേഖലകളെയും ബാധിക്കും. ബക്കറ്റ്, മഗ് ഉൾപ്പെടെ വീടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന വസ്തുക്കളുടെയും പ്ലാസ്റ്റിക് ഷീറ്റുകളുടെയും വിലയിൽ 60 മുതൽ 100 ശതമാനം വരെയാണ് വിലവർധന. റെയിൻ ഗാർഡ്, തുള്ളിനന സംവിധാനങ്ങൾ തുടങ്ങിയവയുടെ വിലവർധന വൈകാതെ കാർഷിക മേഖലയെയും ബാധിച്ചുതുടങ്ങും.
പൊളിയെത്തിലീൻ, പോളിപ്രൊപ്പലീൻ, ഈതൈൽ വിനൈൽ അസറ്റേറ്റ് തുടങ്ങിയ പോളിമറുകൾക്കെപ്പം പോളി വിനൈൽ ക്ലോറൈഡ് (പി.വി.സി) റെസിനുമാണ് പ്ലാസ്റ്റിക് വ്യവസായത്തിൽ വ്യാപകമായി ഉപയോഗിക്കുന്നത്. ഇവയുടെ ശരാശരി വില പശ്ചിമേഷ്യൻ സംഘർഷം തുടങ്ങുന്നതിന് മുമ്പ് ടണ്ണിന് ഒരുലക്ഷം രൂപയോളമായിരുന്നു. ജി.എസ്.ടിയടക്കം 1.18 ലക്ഷം വരുമായിരുന്നു. എന്നാൽ, നിലവിൽ നികുതികളടക്കം ടണ്ണിന് 1.88 ലക്ഷം രൂപ നൽകണം. ഈ സഹചര്യമാണ് ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ നിർമാതാക്കളെ നിർബന്ധിതമാക്കിയതെന്ന് കേരള പ്ലാസ്റ്റിക് മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (കെ.പി.എം.എ) പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് പറഞ്ഞു. ഉൽപന്നങ്ങൾക്ക് 40 മുതൽ 60 ശതമാനം വരെ വില വർധിപ്പിച്ചെങ്കിലും കനത്ത നഷ്ടത്തിലാണ് ഭൂരിഭാഗം കമ്പനികളും കഴിഞ്ഞ രണ്ടുമാസമായി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വില കുത്തനെ ഉയർന്നതോടെ വിൽപന 40 ശതമാനത്തോളം ഇടിഞ്ഞു. മൂന്ന് ഷിഫ്റ്റിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ പലതും ഷിഫ്റ്റുകൾ കുറച്ചുതുടങ്ങി. ഇത് ഉൽപാദനക്ഷമതയെ കാര്യമായി ബാധിക്കുമെന്നും കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ പ്ലാസ്റ്റിക്ക് വ്യവസായങ്ങളിൽ ഭൂരിഭാഗവും ചെറുകിട, ഇടത്തരം മേഖലയിലാണ്. നിവേദനത്തെ തുടർന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഇതുവഴി വിലയിൽ ഏഴര മുതൽ 10 ശതമാനം വരെ കുറവ് ലഭിച്ചു. പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ ജി.എസ്.ടി കുറക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാറിനെ സമീപിച്ചിരിക്കുകയാണ് കേരളത്തിലെ പ്ലാസ്റ്റിക് നിർമാതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

