ഗർഭിണികളുടെ നിയമന വിലക്കിന് 'പ്രായശ്ചിത്തം'; ജീവനക്കാരികൾക്കും ജീവനക്കാരുടെ പെൺമക്കൾക്കും ക്ഷേമപദ്ധതികളുമായി എസ്.ബി.ഐ
text_fieldsതൃശൂർ: ഗർഭിണികൾക്ക് നിയമനത്തിന് 'താൽക്കാലിക വിലക്ക്' ഏർപ്പെടുത്തി ഉത്തരവിറക്കുകയും വിവാദമായപ്പോൾ പിൻവലിക്കുകയും ചെയ്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'പ്രായശ്ചിത്തം' ചെയ്തു. ലോക വനിത ദിനത്തോടനുബന്ധിച്ച് വനിത ജീവനക്കാർക്കും ജീവനക്കാരുടെ പെൺമക്കൾക്കും ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഇ-സർക്കുലർ വനിത ദിനമായ ചൊവ്വാഴ്ച എല്ലാ ശാഖകൾക്കും ഓഫിസുകൾക്കും അയച്ചു.
വനിത ജീവനക്കാർക്ക് ഗർഭകാലത്ത് 10,000 രൂപ 'പോഷക അലവൻസ്' എന്ന പേരിൽ അനുവദിച്ചതാണ് ശ്രദ്ധേയ നടപടി. ഇത് രണ്ട് പ്രസവത്തിന് വരെ നൽകും. ഈ പദ്ധതി ചൊവ്വാഴ്ച നിലവിൽ വന്നു. ഇതിന്റെ ചുമതല ചീഫ് ജനറൽ മാനേജർ(എച്ച്.ആർ)ക്കാണ്. ജീവനക്കാരുടെ പെൺമക്കളിൽ വിദ്യാഭ്യാസ മികവ് പുലർത്തുന്ന, രാജ്യത്തെ പ്രമുഖ പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് നൽകുന്ന ഇൻസെന്റീവ് തുകയും ഉയർത്തി. നിലവിൽ ഒരു സെമസ്റ്ററിന് 25,000 രൂപ എന്നത് 35,000 ആയാണ് വർധിപ്പിച്ചത്. 2021-22 അധ്യയന വർഷം മുതൽ ഇതിന് പ്രാബല്യമുണ്ട്. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർക്കും (എച്ച്.ആർ) ചീഫ് ഡെവലപ്മെന്റ് ഓഫിസർക്കുമാണ് ഇതിന്റെ ചുമതല.
ജീവനക്കാരുടെ പെൺമക്കളിൽ മികവ് പുലർത്തുന്നവർക്കുള്ള സ്കോളർഷിപ് തുകയും വർധിപ്പിച്ചു. പരമാവധി 25 ശതമാനം വരെ വർധനവുണ്ട്. നാല്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്നവർക്ക് സ്കോളർഷിപ് തുക 1000ൽനിന്ന് 13,00 ആയും ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ 2000ൽനിന്ന് 2500 ആയും ഒമ്പത്, 10 ക്ലാസുകളിൽ 3000ൽനിന്ന് 3800 ആയും 11, 12 ക്ലാസുകളിൽ 4000ൽനിന്ന് 5000 ആയും വർധിപ്പിച്ചു.
ബിരുദതലത്തിൽ നിലവിൽ നൽകുന്ന 5000 രൂപ 6300 ആയും ബിരുദാനന്തര തലത്തിൽ 7500ൽനിന്ന് 9400 ആയും വർധിപ്പിച്ചപ്പോൾ മെഡിസിൻ, എൻജിനിയറിങ്, മാനേജ്മെന്റ് ബിരുദ-ബിരുദാനന്തര കോഴ്സുകൾക്ക് 10,000 രൂപയിൽനിന്ന് 12,500 ആയാണ് ഉയർത്തിയത്. ഇതിന് 2021-22 അധ്യയന വർഷം മുതൽ പ്രാബല്യമുണ്ട്. ചീഫ് ജനറൽ മാനേജർ(എച്ച്.ആർ)ക്കാണ് നിർവഹണ ചുമതല.ജനുവരിയിൽ ഗർണികളുടെ നിയമനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയ എസ്.ബി.ഐ നടപടി 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. വിഷയം വിവാദമാവുകയും ജീവനക്കാരുടെ സംഘടനകളും ഡൽഹി വനിത കമീഷനും മറ്റും അതിനെതിരെ രംഗത്ത് വരുകയും ചെയ്തതോടെയാണ് ഉത്തരവ് പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.