പി.എസ്.സി പിൻവാതിൽ നിയമനം: സർക്കാർ യുവാക്കളോട് കാണിക്കുന്നത് കൊടും വഞ്ചന - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: കേരള പി.എസ്.സിയിൽ സംസ്ഥാന സർക്കാറിെൻറ നേരിട്ടുള്ള ഇടപെടലിലൂടെ വൻതോതിൽ പിൻവാതിൽ നിയമനവും ജോലി വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങുന്നതും വ്യാപകമായി നടക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഭരണമുന്നണിയിലെ ഘടകകക്ഷിയുടെ യുവനേതാവ് രാജിവ് ജോസഫ് ഉദ്യോഗാർഥിയിൽ നിന്നും നാല് ലക്ഷം രൂപ വാങ്ങി തൊഴിൽ വാഗ്ദാനം നടത്തിയത് ഇതിെൻറ അവസാന തെളിവാണ്.
ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയ ശേഷം നടന്ന പി.എസ്.സി നിയമനങ്ങളിലെ ക്രമക്കേട് പല സന്ദർഭങ്ങളിലായി പുറത്തുവന്നതാണ്. യൂണിവേഴ്സിറ്റി കോളേജ് കൊലപാതകശ്രമ കേസിലെ പ്രതി ശിവരഞ്ജിത്തിന് പോലീസ് ടെസ്റ്റിൽ ഒന്നാം റാങ്ക് നൽകിയത് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പിഎസ്‌സിയിൽ അനധികൃത ഇടപെടൽ നടക്കുന്നുണ്ട് എന്നതിൻറെ തെളിവ് പുറത്ത് വന്നിരിക്കുന്നു. ഭരണമുന്നണിയിലെ നേതാക്കളുടെ കൈകടത്തലിലൂടെയും ബന്ധുനിയമനങ്ങളിലൂടെയും പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. പി.എസ്.സിയെ നോക്കുകുത്തിയാക്കി ഭരണമുന്നണിയിലെ നേതാക്കൾ സ്വജനപക്ഷപാതം നടത്തുന്ന കാഴ്ചയാണ് നിലവിലുള്ളത്. നാലുവർഷം കൊണ്ട് പി.എസ്.സി നിയമനങ്ങളിൽ റിക്കോർഡ് കൈവരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ പൊള്ളയായ അവകാശവാദം. ലിസ്റ്റുകളുടെ കാലാവധി മൂന്നു വർഷം എന്നുള്ളത് നിജപ്പെടുത്തുകയും എന്നാൽ പല വകുപ്പിലേക്കും പുതിയ ലിസ്റ്റ് വരാതിരിക്കുകയും നിയമനങ്ങൾ നടക്കാതിരിക്കുകയും ചെയ്യുന്നത് നിത്യ സംഭവമാണ്. ഇതിലൂടെ കേരളത്തിലെ ഉദ്യോഗാർഥികളോടും യുവാക്കളോടും സർക്കാർ കൊടും വഞ്ചനയാണ് കാട്ടുന്നത്. നിരവധി യുവാക്കൾ കഠിനാധ്വാനത്തിലൂടെ പഠിച്ച് റാങ്ക് നേടുമ്പോൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പിൻവാതിലിലൂടെയും കൈക്കൂലി നൽകിയും ജോലി നേടുന്നത് കേരളീയ സമൂഹത്തിന് അപഹാസ്യമാണ്.
എൽ.ഡി.സി, എൽ.ജി.എസ്, പോലീസ് ബറ്റാലിയൻ, അസിസ്റ്റൻറ് സെയിൽസ്മാൻ തുടങ്ങിയ വിവിധ തസ്തികകളിൽ കഴിഞ്ഞ സർക്കാറുകളെക്കാൾ വളരെ കുറഞ്ഞ നിയമങ്ങളാണ് ഈ സർക്കാരിെൻറ കാലത്ത് നടന്നിട്ടുള്ളത്. പി.എസ്.സി നിയമനങ്ങളെക്കുറിച്ച് സി.പി.എം നേതാക്കൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന വിശദീകരണങ്ങൾക്കെതിരെ ഉദ്യോഗാർഥികൾ ശക്തമായ പ്രതിഷേധങ്ങളുമായാണ് രംഗത്തെത്തിയിട്ടുള്ളത്. അഡ്വൈസ് മെമ്മോ അയച്ചിട്ടും നിയമനങ്ങൾ നടക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പി.എസ്.സി വഴിയുള്ള നിയമനങ്ങൾ നിയന്ത്രിക്കുകയും ബന്ധുക്കളെയും പാദസേവകരേയും പിൻവാതിലിലൂടെ തിരുകി കയറ്റുകയും ചെയ്യുന്ന സമീപനമാണ് സിപിഎമ്മിെൻറ നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നതെന്ന യാഥാർഥ്യം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.