മുഹമ്മദിന്‍റെ മരുന്നിന് കേന്ദ്രം നികുതിയിളവ് നൽകണമെന്ന് വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച മുഹമ്മദിന്‍റെ ചികിൽസക്ക് വാങ്ങുന്ന സോൾജെൻസ്മ മരുന്നിന് കേന്ദ്രം ഈടാക്കിയ നികുതി ഒഴിവാക്കണമെന്ന് വെൽഫെയർ പാർട്ടി. 18 കോടി രൂപയുടെ മരുന്നിന് ആറ് കോടി രൂപയാണ് കേന്ദ്ര സർക്കാർ നികുതിയായി ഈടാക്കിയത്. ഇത് ഒഴിവാക്കി കൊടുക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് പറഞ്ഞു.
ഒരു കുഞ്ഞു ജീവന്‍റെ രക്ഷക്ക് കേരളം ഒരുമിച്ച് ചേർന്ന് സമാഹരിച്ച ആ പതിനെട്ട് കോടിക്ക് പതിനായിരം കോടിയുടെ മൂല്യം ഉണ്ട്. ഇന്ധന നികുതി കൊള്ള നടത്തി തടിച്ചു കൊഴുത്ത കേന്ദ്ര സർക്കാർ ജീവന്‍റെ വിലയിൽ നിന്ന് അപഹരിക്കാൻ നിൽക്കരുത്.
ജൂൺ ഒമ്പതിന് സെക്കന്തരാബാദിലെ അയാൻഷ് ഗുപ്ത എന്ന മൂന്ന് വയസുകാരനും ഫെബ്രുവരിയിൽ മുംബൈയിലെ ടീരാ കമ്മത്ത് എന്ന കുട്ടിക്കും ഇതേ മരുന്നു നൽകിയപ്പോൾ കേന്ദ്ര സർക്കാർ നികുതിയിളവ് നൽകിയിരുന്നു. അത് പ്രധാനമന്ത്രി തന്നെ വലിയ വായിൽ വിളിച്ചു പറയുകയും ചെയ്തിരുന്നു.
ആ ആനുകൂല്യം മുഹമ്മദിനും നൽകണം. നികുതിയിളവായി ലഭിക്കുന്ന തുക അനേകം കുഞ്ഞുങ്ങളുടെ ജീവ സുരക്ഷക്ക് ഉപയോഗിക്കാൻ പറ്റും. കേരള സർക്കാർ ഈ ആവശ്യം ഉന്നയിക്കണം. എന്തെങ്കിലും നികുതി സംസ്ഥാനം ഈടാക്കുന്നുണ്ടെങ്കിൽ അതും ഒഴിവാക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

