ഡി.ജി.പിയെ വിളിച്ചുവരുത്തിയ ഗവർണർ ആർലേക്കറുടെ നടപടി അമിതാധികാര പ്രയോഗം, കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തുന്നു - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: കാലടി യൂനിവേഴ്സിറ്റി വൈസ് ചാൻസലർക്കെതിരായ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡി.ജി പിയെ വിളിച്ചു വരുത്തിയ ഗവർണർ ആർലേക്കറുടെ നടപടി അമിതാധികാരപ്രയോഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി.
ജനങ്ങൾ തെരഞ്ഞെടുത്ത ഒരു ജനാധിപത്യ സർക്കാറും ക്രമസമാധാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പും സംസ്ഥാനത്ത് നിലവിലിരിക്കെ പരിമിതവും നിയന്ത്രിതവുമായ അധികാരങ്ങളോടെ മാത്രം കേന്ദ്രഗവൺമെന്റിനാൽ നിയോഗിതനായ ഒരു ഗവർണർ ഓവർസ്മാർട്ട് ചമയുന്നത് അംഗീകരിക്കാനാകില്ല. കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തുന്ന ഏർപ്പാടാണ് ആർലേക്കർ കുറെ കാലമായി കേരളത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത്.
ഭരണഘടന ഉറപ്പു നൽകുന്ന ഫെഡറൽ തത്വങ്ങൾക്ക് പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് ഗവർണർ പ്രവർത്തിക്കുന്നത്. സംസ്ഥാന ഭരണത്തിൽ ഇടപെട്ട് കൊണ്ട് സമാന്തര ഭരണാധികാരിയായി ചമയാനാണ് ഗവർണർ ശ്രമിക്കുന്നത്.
ആർ.എസ്. എസ് ആഭിമുഖ്യമുള്ള സർവ്വകലാശാല വൈസ് ചാൻസിലർമാരെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിലും, സംസ്ഥാന പൊലീസ് മേധാവിയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ആഭ്യന്തരവകുപ്പിലും ആർ.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാനുള്ള ഈ അതിരുകവിച്ചിൽ കേരളീയ സമൂഹം ഒരിക്കലും അംഗീകരിച്ചു തരില്ല. ഗവർണറുടെ കടന്നുകയറ്റത്തിന് എതിരെ ശക്തമായ ജനാധിപത്യം പോരാട്ടം ഉയർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

