‘വിവാഹ ആൽബവും വിഡിയോയും നൽകിയില്ല’; ഫോട്ടോഗ്രാഫിക് കമ്പനി 1,18,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsകൊച്ചി: വാഗ്ദാനം ചെയ്ത പോലെ വിവാഹച്ചടങ്ങിന്‍റെ ഫോട്ടോയും വിഡിയോയും നൽകാതെ ദമ്പതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫിക് കമ്പനി 1,18,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ആലങ്കോട് സ്വദേശികളായ അരുൺ ജി. നായർ, ഭാര്യ ശ്രുതി സതീഷ് എന്നിവർ നൽകിയ പരാതിയിലാണ് ഉത്തരവ്.
2017 ഏപ്രിൽ 16നായിരുന്നു വിവാഹം. വിവാഹ ദിവസവും തലേന്നും ഫോട്ടോയും വിഡിയോയും എടുക്കാൻ എറണാകുളത്തെ മാട്രിമണി ഡോട്ട് കോം എന്ന സ്ഥാപനത്തിന് 58,500 രൂപ അഡ്വാൻസ് നൽകിയിരുന്നു. എന്നാൽ, നാളുകൾ കഴിഞ്ഞിട്ടും ആൽബവും വിഡിയോയും എതിർകക്ഷികൾ നൽകിയില്ല. ഈ സാഹചര്യത്തിലാണ് ദമ്പതികൾ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
പരാതിക്കാർ അനുഭവിച്ച വൈകാരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകാൻ വീഴ്ച വരുത്തിയവർക്ക് ബാധ്യതയുണ്ടെന്ന് പ്രസിഡൻറ് ഡി.ബി. ബിനു, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കമീഷൻ നിരീക്ഷിച്ചു. ഫോട്ടോഗ്രഫി സേവനങ്ങൾക്കായി പരാതിക്കാരൻ നൽകിയ 58,500 രൂപയും നഷ്ടപരിഹാരമായി 60,000 രൂപയും ചേർത്ത് 30 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരന് നൽകണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

