മഴ ശക്തമാകും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റിടങ്ങളിൽ യെല്ലോ അലര്‍ട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴ കണക്കിലെടുത്ത് തിങ്കളാഴ്ച വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. വെള്ളിയാഴ്ചവരെ സംസ്ഥാന വ്യാപകമായി മഴ തുടരും.
ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണ്. വ്യാഴം കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്.
തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന പ്രവചനം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശമുണ്ട്.
അതേസമയം, ഇടുക്കിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത തീവ്ര മഴക്ക് ശമനമായി. നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.8 അടിയിലെത്തി. നേരിയ മഴ മാത്രമാണ് ഇന്നലെ രാത്രിയിൽ ഇടുക്കിയിൽ പെയ്തത്. മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറുകളും തുറന്നിട്ടുണ്ടെങ്കിലും പെരിയാറിന്റെ തീരത്തുനിന്ന് വെള്ളം ഇറങ്ങി തുടങ്ങി. 35 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. മുല്ലപ്പെരിയാർ ഉൾപ്പെടെ ഏഴ് ഡാമുകളാണ് ജില്ലയിൽ തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

