ഒടുവിൽ മനു പുറത്തിറങ്ങി: നികുതിശീട്ടിന്റെ ബലത്തിൽ തന്നെ
text_fieldsകൽപറ്റ: ജാമ്യം കിട്ടിയിട്ടും ഒാണത്തിന് ജയിലഴിക്കുള്ളിൽ കഴിയേണ്ടിവന്ന ആദിവാസി യുവാവ് ഒടുവിൽ പുറത്തിറങ്ങി. പോക്സോ കേസിൽ ജാമ്യം അനുവദിച്ചിട്ടും പാലിക്കപ്പെടാന്‍ കഴിയാത്ത വ്യവസ്ഥകളുടെ സാങ്കേതികക്കുരുക്കിലകപ്പെട്ടു ഒരാഴ്ചയിലധികം ജയിലില്‍തന്നെ കഴിയേണ്ടിവന്ന സുൽത്താൻ ബത്തേരിക്കടുത്ത മൂലങ്കാവ് കൊയിലിപ്പുറം കോളനിയിലെ മനുവാണ് (24) ജയിൽ മോചിതനായത്.
ഭൂമി സ്വന്തമായുള്ളതും അതിെൻറ അസ്സല്‍രേഖകള്‍ കൈയിലുള്ളതുമായ രണ്ടുപേരെ ജാമ്യം നിൽക്കാന് കിട്ടിയില്ലെന്ന കാരണത്താൽ മനുവിന് പുറത്തിറങ്ങാൻ കഴിയാതെ പോയത് ‘മാധ്യമം’ റിേപാർട്ട് ചെയ്തിരുന്നു. വയനാട്ടിലെ ആദിവാസി വിഭാഗക്കാർക്കെതിരായ ചിലകേസുകളിൽ ജാമ്യത്തിന് ഒറിജിനൽ ആധാരം കോടതിയിൽ ഹാജരാക്കാൻ അടുത്തകാലത്ത് വ്യവസ്ഥ ചെയ്തു തുടങ്ങിയതാണ് മനുവിനും തിരിച്ചടിയായത്. വയനാട്ടിലെ ആദിവാസി വിഭാഗക്കാരിൽ മിക്കവരും സ്വന്തമായി ഭൂമിയില്ലാത്തവരായിരിക്കെ, ഒറിജിനൽ ആധാരം ഹാജരാക്കുക ശ്രമകരമാണ്.
ഏറ്റവും പുതിയ രണ്ട് നികുതിശീട്ടില്‍ ജാമ്യം അനുവദിക്കുകയാണ് മറ്റു കോടതികളിലെ പതിവ്. മനുവിനുവേണ്ടി നികുതിശീട്ടുമായി രണ്ടു ജാമ്യക്കാർ ഹാജരാവുകയും ചെയ്തിരുന്നു. എന്നാൽ, ഒറിജിനൽ ആധാരം വേണമെന്ന് വ്യവസ്ഥ ചെയ്തതിനാൽ ജാമ്യത്തിലിറങ്ങാനായില്ല. കൽപറ്റ പോക്സോ കോടതിയിൽനിന്ന് ആഗസ്റ്റ് 31ന് ജാമ്യം ലഭിച്ച മനു ഒടുവിൽ നികുതിശീട്ടിെൻറ ബലത്തിൽതന്നെയാണ് രണ്ടാഴ്ചക്കൊടുവിൽ തടവറയിൽനിന്ന് പുറത്തുവന്നത്.
ആദിവാസി വിഭാഗക്കാരുടെ ജാമ്യക്കാര്യത്തില്‍ കുറച്ചുകൂടി ലളിതമായ വ്യവസ്ഥകളും സമീപനവും സ്വീകരിക്കണമെന്ന് സുപ്രീംകോടതി 1984ല്‍ നടത്തിയ വിധിപ്രഖ്യാപനം ചൂണ്ടിക്കാട്ടി നടത്തിയ ശ്രമമാണ് മോചനം സാധ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.