വയനാട് ടൗൺഷിപ്പ്: ഏഴ് വീടുകളുടെ താക്കോൽ കൈമാറി; 178 വീടുകളും പൂർത്തിയായ ശേഷം ഒരുമിച്ചേ താമസം തുടങ്ങൂവെന്ന് കുടുംബങ്ങള്‍
text_fieldsകൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്ത ബാധിതർക്കായുള്ള ടൗൺഷിപ്പിലെ ഏഴ് വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. 178 വീടുകളില്‍, എല്ലാ പരിശോധനയും പൂർത്തിയായ ഏഴ് വീടുകളുടെ താക്കോലാണ് ചൊവ്വാഴ്ച കൈമാറിയത്.
എന്നാല്‍, 178 വീടുകളും പൂർത്തിയായ ശേഷം ഒരുമിച്ചാണ് താമസം തുടങ്ങുകയെന്ന് താക്കോല്‍ കിട്ടിയ കുടുംബങ്ങള്‍ അറിയിച്ചു. ഘട്ടംഘട്ടമായി ക്ലസ്റ്റർ അനുസരിച്ച് 178 വീടുകളും ഉടൻ കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി. മൂന്നാംഘട്ട ഗുണമേന്മ പരിശോധന പൂർത്തിയാക്കിയ വീടുകളാണ് കൈമാറിയത്. നിർമാണ കമ്പനിയായ ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈാറ്റിയുടെയും സർക്കാറിന്റെ സാങ്കേതിക വിഭാഗമായ കിഫ്‌കോണിന്റെയും എൻജിനീയർമാരും ടൗൺഷിപ് ഗുണഭോക്താക്കളും ചേർന്ന് ചൊവ്വാഴ്ച പരിശോധന പൂർത്തിയാക്കിയ ഏഴ് വീടുകളാണ് കൈമാറിയത്.
വരുംദിവസങ്ങളിലും സംയുക്ത പരിശോധന നടത്തി കൂടുതൽ വീടുകൾ കൈമാറും. പട്ടയം കൈമാറിയ 178 വീടുകളിൽ താമസം തുടങ്ങുന്നതിന് മുന്നോടിയായുള്ള അവസാന പരിശോധനയാണ് നടത്തുന്നത്. മാർച്ച് ഒന്നിനാണ് 178 വീടുകളുടെ പട്ടയം ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി കൈമാറിയത്. എന്നാല്‍, ടൗണ്‍ഷിപ്പിലെ അടിസ്ഥാന സൗകര്യ നിർമാണം പൂര്‍ത്തിയാകാത്തത് കാരണം വീടുകള്‍ താമസയോഗ്യമായിരുന്നില്ല. ആദ്യമായാണ് വീടുകള്‍ താമസയോഗ്യമെന്ന് വിലയിരുത്തി കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

