വയനാട് പുനരധിവാസം: 17 കോടി കൂടി നഷ്ടപരിഹാരമായി കെട്ടിവെക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വയനാട് ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിന് നഷ്ടപരിഹാരമായി 17 കോടി രൂപ കൂടി സർക്കാർ കെട്ടിവെക്കണമെന്ന് ഹൈകോടതി. തുടർന്ന് നിർമാണ പ്രവർത്തനങ്ങൾക്കായി ഭൂമി സർക്കാറിന് ഏറ്റെടുക്കാം.
ഹൈകോടതി രജിസ്ട്രാർ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി ഈ തുക എസ്റ്റേറ്റ് ഉടമകൾക്ക് കൈപ്പറ്റാമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വയനാട് ദുരന്തബാധിതർക്കായി മാതൃകാ ടൗൺഷിപ് നിർമിക്കാൻ ഏറ്റെടുക്കുന്ന ഭൂമിക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എൽസ്റ്റൺ ടീ എസ്റ്റേറ്റ് നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ഹരജിയിൽ വിശദവാദം പിന്നീട് നടക്കും. നഷ്ടപരിഹാരമായി സർക്കാർ നേരത്തേ നിശ്ചയിച്ച 26.51 കോടി രൂപ കോടതിയുടെ ഇടക്കാല നിർദേശപ്രകാരം ഹൈകോടതിയിൽ കെട്ടിെവച്ച് പ്രതീകാത്മകമായി സ്ഥലം ഏറ്റെടുത്ത് ടൗൺഷിപ്പിന്റെ നിർമാണോദ്ഘാടനം നടത്തിയിരുന്നു.
എന്നാൽ, ഏറ്റെടുക്കുന്ന 78.73 ഹെക്ടർ ഭൂമിക്ക് 549 കോടി രൂപ മൂല്യമുണ്ടെന്നും ഈ നഷ്ടപരിഹാരം ന്യായമല്ലെന്നുമാണ് എൽസ്റ്റണിന്റെ വാദം.
എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന മേഖലയിലെ ന്യായവില കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിച്ചാൽ 17 കോടി രൂപ കൂടി ഹരജിക്കാർക്ക് നൽകാനാവുമെന്ന് വ്യാഴാഴ്ച ഹരജി പരിഗണിക്കുമ്പോൾ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ആവശ്യപ്പെട്ടാൽ ന്യായവില കണക്കാക്കി നഷ്ടപരിഹാരം നൽകാൻ തയാറാണെന്നും അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ കൂടി വിലയിരുത്തിയാണ് 17 കോടികൂടി നൽകാൻ നിർദേശിച്ചത്. ഇതോടെ നഷ്ടപരിഹാര തുക 42 കോടിയാകും. തുടർന്ന്, ഹരജി വിധി പറയാനായി മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

