Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ ഓഫ് റോഡ്...

വയനാട്ടിൽ ഓഫ് റോഡ് റൈഡിങ്ങും ടെൻറ് ടൂറിസവും ഗ്ലാസ് ബ്രിഡ്ജും നിരോധിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി; ‘കൊലയാളി ടൂറിസത്തെ നാടുകടത്താൻ വയനാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം’

text_fields
bookmark_border
വയനാട്ടിൽ ഓഫ് റോഡ് റൈഡിങ്ങും ടെൻറ് ടൂറിസവും ഗ്ലാസ് ബ്രിഡ്ജും നിരോധിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി; ‘കൊലയാളി ടൂറിസത്തെ നാടുകടത്താൻ വയനാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം’
cancel

സുൽത്താൻ ബത്തേരി: ആദിവാസിവിരുദ്ധവും കർഷകവിരുദ്ധവും വനം-വന്യജീവി വിരുദ്ധവുമായ വയനാട്ടിലെ അനിയന്ത്രിത -നിയമവിരുദ്ധ ടൂറിസം കേന്ദ്രങ്ങൾ മനുഷ്യരുടെ കുരുതിക്കളം കൂടി ആയി മാറിയ സാഹചര്യത്തിൽ ഇത്തരം ടൂറിസം ആഭാസത്തെ നാടുകടത്താൻ വയനാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തൊള്ളായിരംകണ്ടിയിൽ യുവതി ദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയപാർട്ടികളും പഞ്ചായത്ത് സമിതികളും ജനപ്രതിനിധികളും മുതലക്കണ്ണീരാണ് ഒഴുക്കുന്നത്. ഇനി പ്രിയങ്കയുടെയും രാഹുലിന്റെയും കണ്ണീര് മാത്രമാണ് വരാനിരിക്കുന്നത്. അതും ഉടനെ പ്രതീക്ഷിക്കാവുന്നതാണ്.

മലഞ്ചെരിവുകളിലെയും ആദിവാസി -വന്യജീവി ആവാസമേഖലയിലെയും ടൂറിസം കർക്കശമായി നിരോധിക്കണം. അവിടത്തെ നിർമിതികൾ പൊളിച്ചു കളയണം. വയനാടിന്റെ കാരിയിങ് കപ്പാസിറ്റി നിർണയിക്കണം. വാഹനങ്ങളുടെ കുത്തൊഴുക്ക് നിയന്ത്രിക്കണം. ഓഫ് റോഡ് റൈഡിങ്, ടെൻറ് ടൂറിസം, ഗ്ലാസ് ബ്രിഡ്ജുകൾ എന്നിവ നിരോധിക്കണം.

വയനാട്ടിലെ ഉദ്യോഗസ്ഥ രാഷ്ട്രീയ സംവിധാനമാകെ മണ്ണിനെയും മനുഷ്യരെയും കൊല്ലാക്കൊലചെയ്യുന്ന ടൂറിസത്തിന്റെ സംരക്ഷകരും ഗുണഭോക്താക്കളുമാണ്. മേപ്പാടി പഞ്ചായത്തും വൈത്തിരി പഞ്ചായത്തും ഗുണഭോക്താക്കളിൽ ഒന്നാമൻമാരാണ്. മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ടൂറിസ്റ്റുകളുടെ കുത്തൊഴുക്കിന് ചെറിയ കുറവുണ്ടായതിനെ തുടർന്ന് വിളറി പൂണ്ടവാരാണിവരൊക്കെ. ബ്രാൻഡ് അംബാസഡർമാരായി അഭിനയിച്ച് തിമർത്ത മന്ത്രി റിയാസിനും എം.എൽ.എ സിദ്ദിഖിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മരണപ്പെട്ട യുവതിയുടെ ചോരയിലും ഇന്നത്തെ അരാജകാവസ്ഥയിലും പങ്കുണ്ട്.

വയനാട്ടിൽ 2500ലധികം നിയമവിരുദ്ധ റിസോർട്ടുകൾ പ്രവർത്തിക്കുന്ന വിവരം രാഷ്ട്രീയനേതാക്കൾക്കും പഞ്ചായത്ത് മെമ്പർമാർക്കും എം.എൽ.എമാർക്കും മന്ത്രിമാർക്കും ജില്ലാഭരണകൂടത്തിനും വനംവകുപ്പിനും ജില്ലാ പൊലീസിനും ജില്ലാ കലക്ടർക്കും ടൂറിസം വകുപ്പിനും എല്ലാം വ്യക്തമായി അറിയാവുന്നതാണ്. ഇവരിൽ മഹാഭൂരിഭാഗവും ഇവയിൽ നിന്നെല്ലാം മാസപ്പടി കൈപ്പറ്റുന്നുണ്ട്. മിക്ക പഞ്ചായത്ത് മെമ്പർമാരുടെയും പ്രസിഡന്റുമാരുടെയും അക്ഷയഖനികളാണ് റിസോർട്ടുകൾ. വയനാട്ടിൽ നാൾക്കുനാൾ വർധിച്ചു കൊണ്ടിരിക്കുന്ന വന്യജീവി മനുഷ്യ സംഘർഷത്തിന്റെ മൂലകാരണവും ഇത്തരം റിസോർട്ടുകളാണ്. അവർ വന്യജീവികളെ ഭക്ഷണം കൊടുത്തും മറ്റു വിധത്തിലും ജനവാസ മേഖലയിലേക്ക് ആകർഷിക്കുകയാണ്. കപട കർഷകസംഘടനകൾ ഇത് കണ്ടില്ലെന്നു നടിക്കുന്നു. ഇന്നത്തെ അവസ്ഥക്ക് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും നിയമം ലംഘിച്ചും വനംവകുപ്പ് നടത്തുന്ന ഇക്കോടൂറിസത്തിന്റെ പങ്കും ചെറുതല്ല.

വയനാട്ടിൽ ഇന്നഴിഞ്ഞാടിക്കൊണ്ടിരക്കുന്ന അനിയന്ത്രിതവും നിയമവിരുദ്ധവുമായ ടൂറിസത്തിന് അന്ത്യമുണ്ടായേപറ്റു. ഇന്നത്തെ അവസ്ഥ തുടർന്നാൽ വളരെ വൈകാതെ വയനാടിനൊപ്പം ടൂറിസവും അകാലചരമമടയും. വയനാടൻ ടൂറിസത്തിന്റെ സ്ഥിരമായ നിലനില്പിനും വയനാടിന്റെ നിലനിൽപ്പിനും ഉതകുന്ന മാസ്റ്റർ പ്ലാൻ ഉണ്ടാക്കാൻ സർക്കാർ തയ്യാറാക്കണം. വയനാട്ടിലെ അരാജക അനിയന്ത്രിത ടൂറിസത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ദസമിതി രൂപീകരിക്കണം. ഇതിനായുള്ള സംഘടിത ശബ്ദം ഉയരണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആഹ്വാനം ചെയ്തു. യോഗത്തിൽ എൻ. ബാദുഷ അദ്ധ്യഷത വഹിച്ചു. തോമസ് അമ്പലവയൽ, എം. ഗംഗാധരൻ, ബാബു മൈലമ്പാടി, സണ്ണി മരക്കാവടവ്, പി.എം. സുരേഷ്, എ.വി. മനോജ്, രാമകൃഷ്ണൻ തച്ചമ്പത്ത് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:glass bridgewayanad tourismtent tourismprakruthi samrakshana samithi
News Summary - wayanad prakruthi samrakshana samithi calls for ban on off-road riding, tent tourism and glass bridges in Wayanad
Next Story