വയനാട് മണ്ണിടിച്ചിൽ; സർക്കാർ സംവിധാങ്ങൾക്ക് മുമ്പേ നാടൊന്നിച്ച രക്ഷാപ്രവർത്തനം
text_fieldsവയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ മൃതദേഹം ധ്രുതകർമസേനയും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നു
കള്ളാടി: ഒട്ടും സമയം പാഴാക്കാതെ നാടൊന്നിച്ച രക്ഷാപ്രവർത്തനമാണ് കള്ളാടി ദുരന്ത സ്ഥലത്ത് കണ്ടത്. ഉഗ്രശബ്ദത്തോടെ മണ്ണ് കുത്തിയൊലിച്ച് മീനാക്ഷി പാലം മൂടി കുത്തിയൊലിച്ചപ്പോള്‍ വിവരമറിഞ്ഞ് സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു മേപ്പാടിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി മനുഷ്യര്‍. ഓടിയെത്തിയ അവര്‍ മറ്റൊന്നുമാലോചിക്കാതെ ചളിയില്‍ പുതഞ്ഞവരെ രക്ഷിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചു. പിന്നാലെ പൊലീസും അഗ്നിശമനസേനയും ദുരന്തനിവാരണ സേനയുമെല്ലാമെത്തി. ചൂരൽമല ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മഴക്കാലം ആരംഭിച്ചതോടെ ജാഗ്രതയിലായിരുന്നു അധികൃതരും സന്നദ്ധ സംഘടന പ്രവർത്തകരുമെല്ലാം. അതിനാൽ ദുരന്ത വാർത്ത അറിഞ്ഞയുടൻ സ്ഥലത്തേക്ക് സന്നദ്ധ സംഘടന പ്രവർത്തകരും എത്തി.
30 പേരെങ്കിലും കുടുങ്ങിയിട്ടുണ്ടാകും എന്ന നിഗമനത്തിലായിരുന്നു തിരച്ചിൽ ആരംഭിച്ചത്. കൂറ്റൻ മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനും ജീവനോടെ പുറത്തെത്തിക്കാനുമുള്ള ശ്രമമായിരുന്നു പിന്നീട്. ജില്ല ഭരണകൂടവും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടിപ്പറുകളും മണ്ണുമാന്തി യന്ത്രങ്ങളും സ്ഥലത്തെത്തിയതോടെ രക്ഷാപ്രവർത്തനം ഊർജിതമായി. അതീവ ജാഗ്രതയിലാണ് മണ്ണ് നീക്കിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഒരു മൃതദേഹം കണ്ടെത്തി. ഇത് ഇക്കരയെത്തിക്കാന്‍ സാധിക്കാതായതോടെ ചൂരല്‍മലയിലെ പ്രൈമറി ഹെല്‍ത്ത് സെന്‍ററിലേക്ക് മൃതദേഹം മാറ്റി. പിന്നാലെ തകര്‍ന്ന വീടിന് സമീപത്തുനിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി.
രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മാത്രമല്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി പലപ്പോഴും മഴയെത്തി. മഴയിൽ മണ്ണ് മാറ്റാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഇതിനിടെ പ്രദേശത്തെ കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് സംഘങ്ങളും കള്ളാടിയിലെത്തി. പാണ്ടിക്കാടില്‍ നിന്ന് എസ്.ഡി.ആര്‍.എഫിന്റെ 50 അംഗ സംഘത്തെയും നിയോഗിച്ചു. ആത്മ, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ 100 അംഗ ടീമും രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി. രാത്രിയും രക്ഷാപ്രവർത്തനം തുടരുകയാണ്. അടിയന്തര സാഹചര്യത്തിലേക്കായി ഡിഫന്‍സ് സെക്യുരിറ്റി ഫോഴ്‌സിന്‍റെ 100 അംഗ സംഘം സ്ഥലത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

