ഹൃദയാദരം; വയനാടിനെ ചേർത്തുപിടിച്ച് ‘വി നാട്, ഓണറിങ് ഹീറോസ്’
text_fieldsവയനാട് മുണ്ടക്കൈ ഉരുൾദുരന്തത്തിലെ രക്ഷാപ്രവർത്തകരെ ആദരിക്കാനായി ‘മാധ്യമ’വും ‘മീഡിയവണും’
ഒരുക്കിയ ‘വി നാട്, ഓണറിങ് ഹീറോസ്’ പരിപാടി മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യുന്നു. ഇടത്തുനിന്ന്
ദിവ്യ ദിവാകരൻ, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ടി. സിദ്ദീഖ് എം.എൽ.എ, മീഡിയ വൺ മാനേജിങ് ഡയറക്ടർ ഡോ. യാസീൻ അഷ്റഫ്, മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നടൻ അബൂസലിം, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, എ.ഡി.എം കെ. ദേവകി, നിഷാദ് റാവുത്തർ എന്നിവർ സമീപം ചിത്ര-കെ. വിശ്വജിത്ത്
കൽപറ്റ: പ്രകൃതിക്കലിയിൽ നാടുമൊത്തം ഒലിച്ചുപോയപ്പോൾ സ്വജീവൻ പണയം വെച്ച് ദുരന്തഭൂമിയിൽ പാഞ്ഞെത്തിയവർ, അവരല്ലോ യഥാർഥ ഹീറോകൾ. വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്തുനിന്ന് തുടങ്ങിയ ഉരുളിന്റെ കലിയെ വകവെക്കാതെ ആ താരങ്ങൾ നടത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം. അവരെ നാട് നെഞ്ചോട് ചേർത്തു. ഹൃദയത്തിൽനിന്നുള്ള ആദരവിനാൽ അവർ കൂടുതൽ ശക്തരാകും. അവർ ഇനിയും നാടിന് രക്ഷാകവചം തീർക്കും. ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തകരെ ആദരിക്കാനായി ‘മാധ്യമ’വും ‘മീഡിയ വണും’ ഒരുക്കിയ ‘വി നാട്, ഓണറിങ് ഹീറോസ്’ പരിപാടിയാണ് വയനാടിനെ നെഞ്ചോടു ചേർത്തത്.
ശനിയാഴ്ച വൈകീട്ട് നാലുമുതൽ കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ഉരുൾദുരന്തത്തെ നാട് നേരിട്ടത് ഒത്തൊരുമയോടെയാണെന്നും നെഞ്ചിടിപ്പോടെയല്ലാതെ അക്കാലം ഓർക്കാൻ കഴിയില്ലെന്നും രക്ഷാപ്രവർത്തകർക്കുള്ള സ്നേഹാദരം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഞാനെന്ന ചിന്തയിൽനിന്ന് നമ്മളാണെന്ന ചിന്തയിലേക്ക് മനുഷ്യർ മാറിയതിനാണ് ദുരന്തഭൂമി സാക്ഷ്യം വഹിച്ചതെന്നും അതിജീവിതർക്കൊപ്പം സർക്കാർ എന്നുമുണ്ടാകുമെന്നും പുനരധിവാസത്തിൽ കേരളമാതൃക സൃഷ്ടിക്കുമെന്നും റവന്യു മന്ത്രി കെ. രാജൻ ശബ്ദസന്ദേശത്തിൽ പറഞ്ഞു.
ടി. സിദ്ദീഖ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നടൻ അബൂ സലിം, ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി, എ.ഡി.എം കെ. ദേവകി, ഡി.എഫ്.ഒ അജിത് കെ. രാമൻ, മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മീഡിയ വൺ മാനേജിങ് ഡയറക്ടർ ഡോ. യാസീൻ അഷ്റഫ്, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, സി.ഇ.ഒ പി.എം. സാലിഹ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ തുടങ്ങിയവർ പങ്കെടുത്തു.
നിഷാദ് റാവുത്തറും ദിവ്യ ദിവാകരനുമായിരുന്നു അവതാരകർ. രക്ഷാപ്രവർത്തനത്തിൽ മുഴുകിയ സംഘടനകൾ, കൂട്ടായ്മകൾ, വ്യക്തികൾ, സ്വകാര്യ ആശുപത്രികൾ, സർക്കാർ സംവിധാനങ്ങൾ തുടങ്ങിയവരെയാണ് ആദരിച്ചത്. പൊലീസ്, റവന്യൂ, കെ.എസ്.ഇ.ബി, അഗ്നിരക്ഷാസേന, വനം വകുപ്പ്, ആരോഗ്യവകുപ്പ്, എമർജൻസി റസ്പോൺസ് ടീം, എൻ.ഡി.ആർ.എഫ്, സിവിൽ ഡിഫൻസ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും പ്രസ് ക്ലബും ആദരമേറ്റുവാങ്ങി. നാടിന്റെ താരങ്ങളെ ആദരിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

