വയനാട് മണ്ണിടിച്ചിൽ: മരണം അഞ്ചായി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
text_fieldsകൽപറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചുപേർ മരിച്ചു. കേബിളുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. അഞ്ചു പേരെ കാണാതായി. ഒമ്പതുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
കാണാതായവർക്കുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്നലെ മുതൽ വയനാട്ടിൽ അതിതീവ്ര മഴയാണ്. 18 പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ ഒമ്പതു പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല ഭരണകൂടം ഔദ്യോഗികമായി മൂന്നു മരണങ്ങളാണ് സ്ഥിരീകരിച്ചത്. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നുണ്ട്.
കള്ളാടി താഞ്ഞിരോട് പ്രദേശത്തെ പുഴയുടെ താഴ്ഭാഗത്തുള്ള കുടുംബങ്ങെള മാറ്റിപ്പാർപ്പിച്ചു. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റവന്യു മന്ത്രി എ.പി അനില്‍കുമാറും കൃഷി മന്ത്രി ടി. സിദ്ദിഖും വയനാട്ടിലേക്ക് തിരിച്ചു.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ യോഗം ചേർന്നു. പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ,സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണ സ്ഥലത്തെ മീനാക്ഷി പാലത്തിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. മേപ്പാടി-ചൂരൽമല റോഡിലെ ഗതാഗതം പൂർണമായി തടസപ്പെട്ടു. മണ്ണിടിച്ചിലിൽ മീനാക്ഷി പാലത്തിലേക്ക് പതിച്ച മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന പൊലീസിന്‍റെ സ്നിഫർ നായകളെ സ്ഥലത്ത് എത്തിച്ച് പരിശോധിക്കുന്നുണ്ട്.
പാലത്തിന് ഇരുവശങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന് മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലും ചൂരൽമല പള്ളി ഹാളിലും സൗകര്യമൊരുക്കി. സ്കൂളിലേക്ക് പോയ കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് മഴയുള്ളതിനാൽ തുരങ്ക പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയതിനാൽനിർമാണ ജോലികൾ നടക്കുന്നുണ്ടായിരുന്നില്ല. ഏറാട്ടുകുണ്ട്, അട്ടമല, മമ്മിക്കുന്ന്, അംബേദ്കർ ഉന്നതിയിലെ ആളുകളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കും.
മീനാക്ഷി പാലത്തിൽ നിന്നും മണ്ണ് നീക്കം ചെയ്ത ശേഷം പാലത്തിന്‍റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. അവലോകന യോഗത്തിൽ തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ, ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ, ജില്ല പൊലീസ് മേധാവി ദേവ മനോഹർ, എ.ഡി.എം കെ. അജീഷ്, സബ് കലക്ടർ അതുൽ സാഗർ, വാർഡ് അംഗം ജിതിൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപകടത്തിൽ റോഡ് ഗതാഗതം പൂർണമായും നിലച്ചു. പല വീടുകളും പൂർണമായും തകർന്നിട്ടുണ്ട്. പാലത്തിന് മുകളിലുള്ള മല ഇടിഞ്ഞ് മണ്ണ് കുത്തിയൊഴുകുകയായിരുന്നു. കള്ളാടിപ്പുഴയിലൂടെ താഞ്ഞിരോട് ഭാഗത്തേക്കാണ് മണ്ണ് പൂർണമായും ഒലിച്ചുവരിക. താഴ്ഭാഗത്ത് നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണ്. റോഡിന്റെ കോൺക്രീറ്റ് ഭിത്തി പൂർണമായി തകർന്ന് വീണു. എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഊർജിതമായി പങ്കെടുക്കുന്നുണ്ട്.
Live Updates
- 7 July 2026 1:40 PM IST
മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്തി രക്ഷിക്കുകയാണ് ആദ്യ മുൻഗണനയെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ
- 7 July 2026 1:34 PM IST
തുരങ്കപാത നിർമാണത്തിൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് (PWD) യാതൊരുവിധ മേൽനോട്ടമോ നിയന്ത്രണമോ ഇല്ലെന്ന് പൊതുമരാമത്ത് മന്ത്രി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കരാർർ നൽകിയത്
- 7 July 2026 1:33 PM IST
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് തുരങ്ക നിർമ്മാണം ആരംഭിച്ചത്. നിർമ്മാണ ഏജൻസിയായ കൊങ്കൺ റെയിൽവേയ്ക്കാണ് പൂർണ ചുമതല.
- 7 July 2026 1:29 PM IST
കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് വിംസ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. ആറുപേരുടെയും നില തൃപ്തികരം
- 7 July 2026 1:01 PM IST
മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി
- 7 July 2026 12:58 PM IST
ഇത് പ്രകൃതിദത്തമായ ഒരു മണ്ണിടിച്ചിലല്ലെന്നും മനുഷ്യനിർമിതമായ ദുരന്തമാണെന്നും മന്ത്രി ടി സിദ്ദിഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

