താമരശ്ശേരി ചുരത്തിൽ ഇന്ന് സമ്പൂർണ സുരക്ഷ പരിശോധന; ശേഷം മാത്രം പൂർണതോതിൽ ഗതാഗതം
text_fieldsകോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സാധാരണ ഗതിയിലുള്ള ഗതാഗതം വ്യാഴാഴ്ച രാവിലെ നടക്കുന്ന സമ്പൂർണ സുരക്ഷ പരിശോധനക്ക് ശേഷമെന്ന് അധികൃതർ. 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്.
മണ്ണിടിഞ്ഞും മരം വീണുമുണ്ടായ ഗതാഗത തടസം നീക്കിയെങ്കിലും സുരക്ഷ പരിശോധന നടത്തി റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്ത് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടന്ന എല്ലാ വാഹനങ്ങളും കടന്നുപോകാൻ അനുവദിച്ചു.
ഈ വാഹനങ്ങളെല്ലാം കടത്തിവിട്ടശേഷം സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ചുരം അടച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചത്.
വ്യൂ പോയിന്റില്‍ റോഡിന് ഇടതുവശത്തെ പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗത്തുനിന്ന് കൂറ്റന്‍ പാറകളും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

