ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ സ്വീകരിക്കാനൊരുങ്ങി വയനാട്
text_fieldsകൽപറ്റ: മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരാന്‍ നോര്‍ക്കയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ സ്വീകരിക്കുന്നതിന് ജില്ല അതിര്‍ത്തിയായ മുത്തങ്ങ ചെക്ക്പോസ്റ്റില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. മുത്തങ്ങ ചെക്ക്പോസ്റ്റാണ് ജില്ലയിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ഏക വഴി. ഇവിടെ ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ മിനി ആരോഗ്യ കേന്ദ്രത്തിെൻറ നിര്‍മാണം പൂര്‍ത്തിയായി വരുകയാണ്. ജില്ല നിർമിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല.
അതിര്‍ത്തി വഴി കടന്നുവരുന്നവരെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കാനുള്ള സൗകര്യങ്ങള്‍ മിനി ആരോഗ്യ കേന്ദ്രത്തിലുണ്ടാവും. ചെക്ക്പോസ്റ്റില്‍ എത്തുന്നവരെ ആദ്യം പൊലീസിെൻറ പരിശോധനക്ക് വിധേയമാക്കും. ഇവര്‍ വന്ന വാഹനം ഫയര്‍ഫോഴ്സിെൻറ നേതൃത്വത്തില്‍ അണുമുക്തമാക്കും. ആരോഗ്യ പരിശോധനക്കായി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട നാലു കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ കാര്യത്തില്‍ സംശയമുള്ളവരുടെ സ്രവ പരിശോധന നടത്തും. ലക്ഷണമുള്ളവരെ കോവിഡ് കെയര്‍ സെൻററുകളിലേക്കും അല്ലാത്തവരെ അവരവരുടെ വാഹനത്തില്‍ വീടുകളിലേക്കും അയക്കും. ഇവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഒരു മണിക്കൂറില്‍ 10 വാഹനങ്ങളെയാണ് പൊലീസിെൻറ നിരീക്ഷണ വാഹനത്തോടൊപ്പം കടത്തിവിടുക.വാഹനങ്ങള്‍ ഇല്ലാത്തവര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പെടുത്തും. ഇത്തരക്കാർ അതിർത്തി വരെ സ്വന്തം ചെലവിൽ വരണം.
മിനി ആരോഗ്യ കേന്ദ്രത്തിന് സമീപം കുടുംബശ്രീയുടെ ഭക്ഷണ സ്റ്റാള്‍ ഒരുക്കുന്നതിനും നിര്‍ദേശം നല്‍കി. ബസ് യാത്രക്കും ഭക്ഷണത്തിനുമുള്ള ചെലവ് അവരവര്‍ വഹിക്കേണ്ടതാണ്. ഒരു ദിവസം 400 പേരെയാണ് ജില്ലയിലേക്ക് പ്രവേശിപ്പിക്കുക. രോഗവ്യാപനം തടയുന്നതിന് ആവശ്യമായ ജാഗ്രതയോടെയാണ് ജില്ല ഭരണകൂടം ഇതു സംബന്ധിച്ച് നടപടി ക്രമങ്ങള്‍ മുന്നോട്ടുനീക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരെ സൂക്ഷ്മ നിരീക്ഷണത്തിനായി ആപ് സംവിധാനം ഒരുക്കിയിട്ടുണ്ട്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ വിവരങ്ങള്‍ അതത് പഞ്ചായത്തുകള്‍ക്ക് ലഭ്യമാവും.
പഞ്ചായത്തുകള്‍ വഴി പ്രാദേശിക പരിശോധന നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് യാത്ര തിരിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതിനും കോവിഡ്-19 പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. അഞ്ച് സീറ്റുള്ള കാറില്‍ നാലു പേര്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. ഏഴു സീറ്റുള്ള കാറില്‍ അഞ്ചു പേര്‍ക്ക് കയറാം. ബസുകളിലും വാനുകളിലും അനുവദനീയമായതിെൻറ പകുതി ആളുകളെ കയറ്റാം. യാത്രികര്‍ സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമായും ഉപയോഗിക്കണം. കേരളത്തില്‍ ചികിത്സ തേടുന്നവര്‍, ശാരീരിക വിഷമതകള്‍ നേരിടുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികളില്‍നിന്ന് അകന്ന് കഴിയുന്നവര്‍ എന്നിവർ, ഇൻറർവ്യൂ, സ്‌പോര്‍ട്‌സ്, തീര്‍ഥാടനം, വിനോദസഞ്ചാരം എന്നിവക്ക് പോയവര്‍, വിദ്യാര്‍ഥികള്‍ എന്ന ക്രമത്തിലായിരിക്കും പ്രവേശനത്തിന് മുന്‍ഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
