തലപ്പുഴ സ്വദേശി അഞ്ചുതവണ വെള്ളമുണ്ട ഡയാലിസിസ് കേന്ദ്രത്തിലെത്തി
text_fieldsകൽപറ്റ: കോവിഡ് സ്ഥിരീകരിച്ച ഡയാലിസിസ് രോഗി അഞ്ചുതവണ വെള്ളമുണ്ടയിലെ ഡയാലിസിസ് കേന്ദ്രത്തിലെത്തി. തലപ്പുഴ സ്വദേശിയായ മധ്യവയസ്കയുടെ സഞ്ചാരപഥം ജില്ല ഭരണകൂടം പുറത്തുവിട്ടു. ബംഗളൂരുവിൽനിന്നെത്തിയ ഇവരുടെ ഭർത്താവ് വീട്ടിൽ ക്വാറൻറീനിൽ കഴിയുന്ന അന്നു മുതലുള്ളതാണ് സഞ്ചാരപഥം.
മേയ് 18ന് രാവിലെ ഏഴിന് ഓട്ടോയിൽ വെള്ളമുണ്ടയിലെത്തി ഡയാലിസിസ് ചെയ്തു. പിന്നാലെ വീട്ടിലേക്ക് മടങ്ങി. 19ന് വീടിനു സമീപത്തെ പച്ചക്കറി കടയിലെത്തി. 20നും 22നും രാവിലെ ഏഴിന് കാറിൽ ഡയാലിസിസ് കേന്ദ്രത്തിലെത്തി. 23ന് രാവിലെ 11.30ന് അതുല്യ വസ്ത്ര ശാലയിലെത്തിയ ഇവർ 25നും 27നും ഡയാലിസിസ് കേന്ദ്രത്തിലെത്തി.
30ന് ബത്തേരി ഗവ. ആശുപത്രിയിൽ എത്തിയാണ് ഡയാലിസിസ് ചെയ്തത്. 31ന് മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഈ സമയങ്ങളിൽ വെള്ളമുണ്ടയിൽ ഡയാലിസിസ് ചെയ്യാനെത്തിയ 30ഓളം രോഗികളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ജീവനക്കാരോടും ക്വാറൻറീനിൽ പോകാൻ നിർദേശം നൽകി. 78ഓളം പേർ ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടെന്നാണ് സൂചന.
മീനങ്ങാടി സ്വദേശിനിയായ 24കാരി 13നും 27നും മീനങ്ങാടി സർക്കാർ ആശുപത്രിയിലെത്തിയിരുന്നു. ഗർഭാശയ സംബന്ധമായ അസുഖത്തെ തുടർന്ന് 27ന് രാവിലെ 11നാണ് യുവതിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. അന്നു വൈകീട്ട് നാലിന് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.