ജലനിരപ്പ് ഉയരുന്നു; കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും, ജാഗ്രത നിർദേശം
text_fieldsകൽപ്പറ്റ: കാലവർഷത്തിന് മുന്നോടിയായുള്ള മുൻകരുതലിന്റെ ഭാഗമായി വയനാട് കാരാപ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ തുറക്കും. ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എല്ലിൽ എത്തിയ സാഹചര്യത്തിലാണ് നടപടി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഷട്ടറുകൾ തുറക്കാൻ അനുമതി നൽകി.
ശനിയാഴ്ച രാവിലെ 11 മണി മുതൽ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 1.557 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. വരും ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും ഇത്തരത്തിൽ നിയന്ത്രിതമായി വെള്ളം ഒഴുക്കിക്കളയുക. ജൂൺ ആദ്യവാരം കാലവർഷം ആരംഭിക്കുമെന്ന സൂചനയും മുൻവർഷങ്ങളിലെ കനത്ത മഴയും കണക്കിലെടുത്താണ് ഡാമിലെ ജലനിരപ്പ് മുൻകൂട്ടി ക്രമീകരിക്കുന്നത്.
ഡാമിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവരും പുഴയുടെ ഇരുഭാഗങ്ങളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പുഴകളിൽ ഇറങ്ങാനോ, മുറിച്ചുകടക്കാനോ പാടില്ല. ഷട്ടറുകൾ തുറക്കുന്നതു കാണാൻ ആളുകൾ തടിച്ചുകൂടരുത്. പുഴകളിൽ മീൻപിടിക്കുന്നതിനും വിലക്കുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
കാലവർഷത്തിന് മുന്നോടിയായുള്ള സുരക്ഷ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സ്ഥലങ്ങളുടെയും കുടുംബങ്ങളുടെയും പട്ടിക തദ്ദേശവകുപ്പുകൾ തയാറാക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി വിവിധ സംഘടനകളിൽ നിന്നുള്ള 130 ഓളം വോളന്റിയർമാർക്ക് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. ശനിയാഴ്ച സബ് കളക്ടറുടെ നേതൃത്വത്തിൽ വീണ്ടും അവലോകന യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

