അണക്കെട്ടുകളിൽ ജലനിരപ്പ് 70 ശതമാനം പിന്നിട്ടു; വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു
text_fieldsമൂലമറ്റം: സംസ്ഥാനത്ത് വൈദ്യുതി ബോർഡിെൻറ അണക്കെട്ടുകളിൽ ജലനിരപ്പ് 70 ശതമാനം പിന്നിട്ടു. തിങ്കളാഴ്ച രാവിലത്തെ കണക്കനുസരിച്ച് ഇവയിൽ സംഭരണശേഷിയുടെ 70.49 ശതമാനം വെള്ളമുണ്ട്. നീരൊഴുക്ക് ശക്തമായി തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. 67.08 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് 24 മണിക്കൂറിനിടെ അണക്കെട്ടുകളിൽ ഒഴുകിയെത്തിയത്. 4140.252 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് പൂർണ സംഭരണശേഷി. 70.49 ശതമാനം വെള്ളം ഉപയോഗിച്ച് 2918.63 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാനാകും.
ഇടവേളക്ക് ശേഷം മഴ വീണ്ടും ശക്തിയാർജിച്ചതോടെ ആഭ്യന്തര വൈദ്യുതി ഉൽപാദനവും വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിങ്കളാഴ്ച 27.28 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചോൾ 31.74 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് വാങ്ങി. ഞായറാഴ്ച സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം 59.02 ദശലക്ഷം യൂനിറ്റാണ്.
ഇടുക്കിയിൽ 4.747 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു. ശബരിഗിരി 6.02, ഷോളയാർ 1.27, കുറ്റ്യാടി 1.17 ലോവർപെരിയാർ 3.80, നേര്യമംഗലം 1.81 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയാണ് മറ്റ് പ്രധാന നിലയങ്ങളിലെ വൈദ്യുതി ഉൽപാദനം. ഇടുക്കി അണക്കെട്ടിൽ തിങ്കളാഴ്ചത്തെ ജലനിരപ്പ് 2374.9 അടിയാണ്. ഇത് സംഭരണശേഷിയുടെ 68.95 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേസമയം 2372.9 അടിയും 66.83 ശതമാനവുമായിരുന്നു ജലനിരപ്പ്.
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഷോളയാർ, പെരിങ്ങൽകുത്ത്, കുണ്ടള, കല്ലാർകുട്ടി, മൂഴിയാർ, ലോവർ പെരിയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴക്കുറവ് തുടരുന്നു
അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മഴക്കുറവ് തുടരുകയാണ്. 22 ശതമാനത്തിെൻറ കുറവാണ് നിലവിലുള്ളത്. ശരാശരി 1780 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 1396 മി.മീ. മാത്രമാണ്.
ജൂൺ ഒന്ന് മുതൽ തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മാത്രമാണ് സാധാരണ മഴ ലഭിച്ചത്. വയനാട് ജില്ലയിലാണ് കൂടുതൽ മഴക്കുറവ്; 37 ശതമാനം. ഇടുക്കിയിൽ 2237.9 മി.മീ. മഴയാണ് സാധാരണ നിലയിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ലഭിച്ചത് 1774.5 മി.മീറ്ററാണ്. ഇത് 21 ശതമാനത്തിെൻറ കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.