വഖഫ് ഭേദഗതി മുസ്‌ലിംവിരുദ്ധ പദ്ധതിയുടെ തുടർച്ച -പേഴ്‌സനൽ ലോ ബോർഡ്
text_fieldsകോഴിക്കോട്: രാജ്യത്തിന്റെ ബഹുസ്വരതയെയും മതേതര നയങ്ങളെയും തകർത്ത് മുസ്‌ലിം സമുദായത്തിന്റെ മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ സംഘ്‌പരിവാർ ഫാക്ടറികളിൽ ചുട്ടെടുത്ത വഖഫ് ഭേദഗതി നിയമം മുസ്‌ലിംവിരുദ്ധ പദ്ധതിയുടെ തുടർച്ചയാണെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ്. തൊഴിലില്ലായ്‌മ, ദാരിദ്ര്യനിർമാർജനം, വികസനം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വഖഫ് പ്രതിഷേധ സംഗമത്തിൽ അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കി.
സമ്പത്ത് മുഴുവൻ ജനനന്മക്ക് പ്രയോജനകരമായി നിലനിർത്തുന്ന ഇസ്‌ലാമിലെ വഖഫ് നിയമത്തെ തെറ്റിദ്ധരിപ്പിക്കുകയും സ്പർധ വളർത്തുകയും ചെയ്യുന്നത് ഖേദകരമാണ്.
വഖഫ് സംരംഭങ്ങൾ അവസാനിപ്പിക്കാനും കൈയേറ്റം ചെയ്യപ്പെടാനും കാരണമാകുന്നതാണ് പുതിയ നിയമം. ന്യൂനപക്ഷങ്ങളുടെ പൗരാവകാശങ്ങളുടെ മേൽ കടന്നുകയറുന്ന വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാറുകൾ തീരുമാനമെടുത്തതുപോലെ കേരളത്തിലും പുതിയ വഖഫ് ഭേദഗതി നിയമം നടപ്പാക്കരുതെന്നും, വഖഫ് വിഷയങ്ങളിൽ സമുദായ നേതൃത്വങ്ങളുമായി ആലോചിച്ചേ തീരുമാനങ്ങളെടുക്കാവൂ എന്നും യോഗം ആവശ്യപ്പെട്ടു.
വഖഫ് സംരക്ഷണ പ്രചാരണത്തിന് ഓരോ പ്രദേശങ്ങളിലും വാരാചരണം നടത്തണമെന്നും ഏപ്രിൽ 30ന് രാത്രി ഒമ്പതു മുതൽ 9.15 വരെ വിളക്കുകൾ അണച്ച് പ്രതിഷേധിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
പ്രതിഷേധ സംഗമം പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്തു. വഖഫ് ഭേദഗതി നിയമം മുസ്‍ലിം വിഷയം മാത്രമല്ലെന്നും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് മതേതര കക്ഷികളെല്ലാം ഇതിനെതിരെ രംഗത്തുവന്നത്. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും നിയമവഴിയിൽ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2013ലെ വഖഫ് നിയമത്തെ പൂർണമായി ഇല്ലാതാക്കുന്ന പുതിയ നിയമം മുസ്‍ലിം സമുദായത്തിന്റെ പ്രശ്നം മാത്രമല്ല, മതേതര തത്ത്വങ്ങളെ തന്നെ ഭാവിയിൽ ഇല്ലാതാക്കുന്നതാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. മുസ്‍ലിം സമുദായത്തിന്റെ നിലനിൽപുതന്നെ ചോദ്യം ചെയ്യുന്നതാണ് പുതിയ വഖഫ് നിയമമെന്നും നിയമത്തിലെ ഭരണഘടനാപരമായ കാര്യങ്ങൾ കോടതി പരിശോധിക്കുന്നത് ആശ്വാസകരമാണെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു.
സംഘടനാ ശക്തി എന്നതിനപ്പുറം സംഘശക്തി തെളിയിക്കേണ്ട സന്ദർഭമാണിതെന്നും അച്ചടക്കത്തോടെയും ഐക്യത്തോടെയും വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനായി മുന്നോട്ടുപോകണമെന്നും ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. സമുദായത്തിന്റെ കെട്ടുറപ്പും ഭദ്രതയും തകർക്കുകയാണ് ലക്ഷ്യം എന്നത് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, നാസർ ഫൈസി കൂടത്തായി, കുട്ടിഹസൻ ദാരിമി (സമസ്‌ത), പ്രഫ. എ.കെ. അബ്ദുൽ ഹമീദ് (കേരള മുസ്‌ലിം ജമാഅത്ത്), ഡോ. ഹുസൈൻ മടവൂർ (കേരള നദ്‌വത്തുൽ മുജാഹിദീൻ), അഡ്വ. മുഹമ്മദ് ഹനീഫ് (കെ.എൻ.എം മർകസുദ്ദഅവ), ഹാഷിം ഹദ്ദാദ് തങ്ങൾ (ജംഇയ്യതുൽ ഉലമ ഹിന്ദ് കേരള), എ. നജീബ് മൗലവി (സംസ്ഥാന ജംഇയ്യതുൽ ഉലമ), പി.എൻ. അബ്ദുൽ ലത്തീഫ് മദനി (വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ), ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ്), ഡോ. പി. ഉണ്ണീൻ (എം.എസ്.എസ്), ഡോ. പി. നസീർ (മെക്ക), സി.എച്ച്. ഹമീദ്, ശിഹാബ് പൂക്കോട്ടൂർ, മുസമ്മിൽ കൗസരി, ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.