വഖഫ് ഭേദഗതി: പ്രചാരണം അടിസ്ഥാനരഹിതം –മന്ത്രി
text_fieldsതിരുവനന്തപുരം: വഖഫ് ഭേദഗതി നിയമ പ്രകാരം കേരളത്തിൽ വഖഫ് ബോർഡ് രൂപവത്കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു എന്ന നിലയിലെ പ്രചാരണം വസ്തുതവിരുദ്ധമാണെന്ന് മന്ത്രി മന്ത്രി വി. അബ്ദുറഹിമാൻ. കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുവരെ നിലവിലെ ബോർഡിന് തുടരാൻ ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്.
വഖഫ് ഭേദഗതി നിയമപ്രകാരം സർക്കാറാണ് ബോർഡിലെ മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത്. എന്നാൽ തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം. സെക്രട്ടേറിയറ്റിലെ അഡീഷനൽ സെക്രട്ടറിയെ വരണാധികാരിയായി നിയമിച്ചിട്ടുമുണ്ട്. ഭേദഗതി നിയമപ്രകാരമാണ് ബോർഡ് രൂപവത്കരിക്കുന്നതെങ്കിൽ വരണാധികാരിയെ നിയമിക്കുകയോ വോട്ടർ പട്ടിക തയാറാക്കുകയോ വേണ്ട. വഖഫ് ഭേദഗതി നീക്കത്തെ ശക്തമായി എതിർത്ത സംസ്ഥാനമാണ് കേരളം.മറിച്ചുള്ള പ്രചാരണം ദുരുദ്ദേശപരമാണെന്ന് മന്ത്രി പറഞ്ഞു.
സുപ്രീംകോടതിയുടേത് ഫലപ്രദമായ ഇടപെടൽ -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വഖഫ് ബിൽ വിഷയത്തിൽ ന്യൂനപക്ഷ അവകാശങ്ങളെ തകർക്കാനുള്ള ബി.ജെ.പി സർക്കാർ നീക്കങ്ങളെ തടയുന്നതിൽ സുപ്രീംകോടതി ഫലപ്രദമായ നിലപാട് സ്വീകരിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര ആഭ്യന്തരമന്ത്രി പലവട്ടം നടത്തിയ വെല്ലുവിളികൾക്കുള്ള അതിശക്തിയായ തിരിച്ചടിയാണ് സുപ്രീംകോടതി ഇടപെടലിലൂടെ ഉണ്ടായത്. പാർലമെൻറിൽ നടന്ന വഖഫ് ചർച്ചയിൽനിന്ന് ഒളിച്ചോടുന്ന സമീപനമാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചത്. പ്രിയങ്ക ഗാന്ധി പാർലമെന്റിൽ എത്തിയില്ല. രാഹുൽ ഗാന്ധി സഭയിൽ ഉണ്ടായിട്ടും ചർച്ചയിൽ പങ്കെടുത്തില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.