വാളയാർ പീഡനക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
text_fieldsപാലക്കാട്: വാളയാർ പീഡനക്കേസിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പള്ളം സ്വദേശി കുട്ടി മധുവിനെയാണ് (33) ആലുവ ബിനാനിപുരത്തെ സിങ്ക് ഫാക്ടറിക്കുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് മധു.
അടച്ചുപൂട്ടിയ ഫാക്ടറിയിലെ ഉപകരണങ്ങളും മണ്ണും നീക്കാൻ കരാര്‍ നല്‍കിയിരുന്നു. കരാറെടുത്ത കമ്പനികളില്‍ ഒന്നിലെ ജീവനക്കാരനായിരുന്നു മധു. കഴിഞ്ഞ ദിവസമാണ് ഇയാൾ ജോലിക്കായി ബിനാനിപുരത്തെത്തിയത്. രാവിലെ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ബിനാനിപുരം പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.
2017 ജനുവരി ഏഴിനും മാർച്ച് നാലിനുമാണ് പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ വീടിനോട് ചേർന്ന ചായ്പ്പിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ പീഡനത്തിനിരയായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ അഞ്ചു പേരാണ് കേസിലെ പ്രതികൾ. ഇതിൽ ആലപ്പുഴ ചേർത്തല സ്വദേശിയായ പ്രദീപ് വിചാരണക്കിടെ ജീവനൊടുക്കി. ഇതിനു പിന്നാലെയാണ് നാലാം പ്രതിയായ കുട്ടി മധുവും ആത്മഹത്യ ചെയ്തത്.
വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് എന്നീ നാല് പ്രതികൾക്കെതിരെ ആറ് കേസുകളാണുണ്ടായിരുന്നത്. രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ ഒഴിവാക്കി. വലിയ മധു രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും കുട്ടി മധുവും ഷിബുവും മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

