വെള്ളാപ്പള്ളിയെ മന്ത്രിമാർ സന്ദർശിച്ചതിനെതിരെ സംസ്കാരിക നായകർ, ‘കൂടിക്കാഴ്ചകൾ മതേതര ജനാധിപത്യ വാദികളെ അസ്വസ്ഥരാക്കുന്നു’
text_fieldsതിരുവനന്തപുരം: അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോൾ യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന സാമുദായിക പ്രീണന നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ‘വേക്ക് അപ്പ് കേരളം’ എന്ന കൂട്ടായ്മ. വർഗീയ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന സാമുദായിക നേതാക്കളുമായി ഭരണാധികാരികൾ പുലർത്തുന്ന ഊഷ്മള ബന്ധം ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാക്കുന്നുവെന്ന് ഇവർ പുറത്തിറക്കിയ പൊതുപ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ യു.ഡി.എഫിനെ അധികാരത്തിലേറ്റിയത്. എന്നാൽ, മുസ്‍ലിം സമുദായത്തെ നിരന്തരം അവഹേളിക്കുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയുമായും മന്ത്രിമാർ സൗഹൃദം പങ്കിടുന്നത് മതേതര ജനാധിപത്യ വാദികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
പ്രത്യേകിച്ച്, മന്ത്രി ബിന്ദുകൃഷ്ണ, വെള്ളാപ്പള്ളിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. ഈ വിഷയത്തിൽ മുസ്‍ലിം ലീഗ് പ്രതിനിധികൾ പുലർത്തുന്ന മൗനവും അമ്പരപ്പിക്കുന്നതാണെന്ന് ഇവർ പറയുന്നു.
സാമുദായിക നേതൃത്വങ്ങൾ അതത് സമുദായാംഗങ്ങളെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നവരല്ലെന്ന് രാഷ്ട്രീയക്കാർ തിരിച്ചറിയണം. ഏതു വർഗീയ ഫാസിസത്തെ ചൂണ്ടിക്കാണിച്ച് വോട്ടു വാങ്ങിയോ അതിനു കടകവിരുദ്ധമായ സമീപനങ്ങളാണ് ഭരണകക്ഷിയിൽ നിന്നുണ്ടാകുന്നത്. ഭരണപക്ഷത്തിന്റെ സർഗ്ഗാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ വിമർശനം ഉന്നയിക്കുന്നതെന്ന് കൂട്ടായ്മ വ്യക്തമാക്കുന്നു.
ജനങ്ങളോടാണ് സർക്കാരിന് പ്രാഥമിക ഉത്തരവാദിത്തമെന്നും, ജനവിരുദ്ധ ആശയങ്ങൾ പുലർത്തുന്ന സാമുദായിക നേതാക്കളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ‘വേക്ക് അപ്പ് കേരളം’ ആവശ്യപ്പെട്ടു. ജനാധിപത്യത്തോടൊപ്പം നിൽക്കണമെന്നും, അല്ലാത്തപക്ഷം ജനങ്ങളാൽ വിചാരണ ചെയ്യപ്പെടുമെന്നും പ്രസ്താവന മുന്നറിയിപ്പ് നൽകുന്നു.
കെ. സച്ചിദാനന്ദൻ, സാറാ ജോസഫ്, ഡോ. ഖദീജ മുംതാസ്, അജിത അന്വേഷി, അൻവർ അലി, സി.ആർ. നീലകണ്ഠൻ തുടങ്ങിയ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം 49 പേർ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
പ്രസ്താവനയുടെ പൂർണ രൂപം:
സർക്കാർ ജനാധിപത്യത്തോട് കൂറുപുലർത്തുക; സാമുദായിക പ്രീണനവും ഫാസിസ്റ്റ് വിധേയത്വവും ജനങ്ങളോടുള്ള വഞ്ചന-വേക്ക് അപ്പ് കേരളം
കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനാധിപത്യ വിശ്വാസികളായ പ്രവർത്തകരുടെ കൂട്ടായ്മയാണ് വേക്ക് അപ്പ് കേരളം. All India People's Movement എന്ന ദേശീയ തലത്തിലെ സാംസ്കാരിക മൂവ്മെൻ്റുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിൽ എഴുത്തുകാരും മറ്റു കലാരംഗത്തു പ്രവർത്തിക്കുന്നവരും പാരിസ്ഥിതിക സാമൂഹ്യ പ്രവർത്തകരുമായി ധാരാളം പേരുണ്ട്. വർഗീയ ഫാസിസത്തിൻ്റെ വ്യാപനത്തെ ചെറുക്കുക എന്നതാണ് മൂവ്മെൻ്റിൻ്റെ പ്രാഥമികമായ ഉദ്ദേശ്യം.
ഇടതുപക്ഷ സർക്കാരിനെ ഞങ്ങൾ വിമർശിച്ചിരുന്നത് ആ സർക്കാരിൻ്റെയും നേതൃത്വത്തിൻ്റെ യും പല നയങ്ങളും വിഭാഗീയത വളർത്തുന്ന ജനവിരുദ്ധ കേന്ദ്ര സർക്കാർ നയങ്ങളെ ചിലപ്പോൾ മൃദുവായും ചിലപ്പോൾ നിഗൂഢമാം വിധം ആപത്കരമായും പരിപോഷിപ്പിക്കുന്നു എന്നതിനാലാണ്.
വളരെ പ്രത്യക്ഷമായി ജനങ്ങളുടെ മുമ്പിൽ വെളിപ്പെട്ടതാവട്ടെ, നിരന്തരം അടിസ്ഥാന രഹിത മുസ്ലിം വിരുദ്ധ പരാമർശങ്ങൾ വിളിച്ചു കൂവിയ എസ്.എൻ.ഡി.പി നേതാവിനോട് കാണിച്ചിരുന്ന ഉപാധിരഹിത ചങ്ങാത്തവും! NEP യും പി. എം. ശ്രീയും, SIR പ്രശ്നങ്ങളോടു കാണിച്ച നിഷ്‌ക്രിയതയും അധികാര കേന്ദ്രീകരണവും ഉൾപ്പെടെ മറ്റനേകം കാര്യങ്ങൾ പറയാനുണ്ടെങ്കിലും മുഴച്ചു നിന്നിരുന്ന ഒന്ന് വെള്ളാപ്പിള്ളിയെപ്പോലെയൊരു വ്യക്തിയുടെ അസ്ഥാനത്തുള്ള ഇസ്ലാമോഫോബിക് പരാമർശങ്ങളെ അവർ സമീപിച്ച വികലമായ രീതി തന്നെയായിരുന്നു.
ഇന്ന് എൽഡിഎഫ് പ്രതിപക്ഷത്താണ്. കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷയർപ്പിച്ച് ഭരണത്തിലെത്തിച്ച യു ഡി എഫ് സർക്കാരാണ് ഇന്ന് ഭരണരംഗത്ത്. ഹിന്ദുത്വ ഫാസിസം ശത്രു പക്ഷത്തു നിർത്തിയ മുസ്ലിം സമൂഹത്തിനെ പേരിലെങ്കിലും പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗ് ഈ രാഷ്ട്രീയ സഖ്യത്തിലെ പ്രമുഖ കക്ഷിയുമാണ് 5 മന്ത്രിമാരും 22 എം എൽ എമാരും മുസ്ലിം ലീഗിൻ്റെതാണ്. ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ ഭരണകൂട നയങ്ങളിൽ വലിയ പങ്കു വഹിക്കുമെന്നു തോന്നിപ്പിക്കും വിധം സ്തുത്യർഹമായ മാന്യതയോടെ തിരഞ്ഞെടുപ്പു കാലത്ത് അവർ ചേർന്നു പ്രവർത്തിക്കുകയും ചെയ്തിരുന്നു. പൊതുവേ മുസ്ലിം ലീഗ് അനുഭാവികളല്ലാത്ത സമുദായാംഗങ്ങളുടെ പോലും വോട്ട് ലഭിച്ചു കൊണ്ടു തന്നെയാണ് അവർക്ക് ഇത്ര വലിയ തെരഞ്ഞെടുപ്പു വിജയം സാധ്യമായതും.
പക്ഷേ, ഭരണത്തിലെത്തി ഒരു മാസത്തിനകം ഈ സർക്കാരിൻ്റെയും ഭരണാധികാരികളുടെയും നിലപാടുകൾ ജനാധിപത്യ വിശ്വാസികളെ വല്ലാതെ അങ്കലാപ്പിലാക്കുന്നതാണ്.നിരന്തരം സ്ഥാനത്തും അസ്ഥാനത്തും മുസ്ലിം സമുദായത്തെ അവഹേളിക്കുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്തുകൊണ്ടിരുന്ന വെള്ളാപ്പള്ളി നടേശനുമായും എൻഡിഎ സഖ്യ കക്ഷിനേതാവായ മകൻ തുഷാർ വെള്ളാപ്പള്ളിയുമായും മന്ത്രിമാർ പങ്കിടുന്ന ഊഷ്മള സൗഹൃദ ക്കാഴ്ചകൾ മതേരര ജനാധിപത്യ വാദികളെ അസ്വസ്ഥമാക്കുന്നതാണ്.
വെള്ളാപ്പള്ളിയെ ചെന്നു കണ്ട് അനുഗ്രഹം വാങ്ങുന്ന, തുല്യ പ്രാതിനിധ്യ പ്രസ്ഥാന പ്രവർത്തകരായ വനിതകൾ അഭിമാനത്തോടെ നോക്കിക്കണ്ട മന്ത്രി ബിന്ദുകൃഷ്ണയുടെ നിലപാട് ഞെട്ടിക്കുന്നതും. മുസ്ലിം ലീഗ് പ്രതിനിധികളുടെ ഇക്കാര്യത്തിലുള്ള മൗനവും അമ്പരപ്പിക്കുന്നതാണ്. അധികാരത്തിലേക്ക് എത്തുക എന്നതിലപ്പുറമുള്ള ലക്ഷ്യമൊന്നും അവർക്കില്ലായിരുന്നു എന്നാണോ ഊഹിക്കേണ്ടത്?
സാമുദായിക നേതൃത്വങ്ങൾ ആ സമുദായാംഗങ്ങളെയൊന്നും മൊത്തത്തിൽ പ്രതിനിധീകരിക്കുന്നവരല്ല എന്ന സത്യം രാഷ്ട്രീയക്കാർ മനസ്സിലാക്കുന്നത് ഇനിയെപ്പോഴാണ് എന്നു ഞങ്ങൾ അത്ഭുതപ്പെടുന്നു. പ്രത്യേകിച്ച്, സംശയകരമായ രാഷ്ട്രീയ ചായ്‌വ് പ്രകടമാക്കുന്ന സാമുദായിക നേതാക്കളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളോരോന്നും ഏതു സർക്കാരിൻ്റെയും വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്.
ഏതു വർഗീയ ഫാസിസത്തെ ചൂണ്ടിക്കാണിച്ച് ജനങ്ങളുടെ വോട്ടു നേടിയോ അതിനു കടകവിരുദ്ധമാകുന്ന സമീപനങ്ങൾ ഭരണകക്ഷിയിൽ നിന്നുണ്ടാകുന്നതിനെ അപലപിക്കാതിരിക്കുക വേക് അപ് കേരളമെന്ന കൂട്ടായ്മയ്ക്ക് സ്വീകരിക്കാവുന്ന നയമല്ല. ഭരണ പക്ഷത്തിൻ്റെ സർഗാത്മക പ്രതിപക്ഷമായിരിക്കുക എന്ന ദൗത്യം നിറവേറ്റേണ്ട ഞങ്ങൾ ഒറ്റസ്വരത്തിൽ പറയാനാഗ്രഹിക്കുന്നതിതാണ്.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ജനങ്ങളോടാണ് പ്രാഥമികമായ ഉത്തരവാദിത്തം. ജനവിരുദ്ധ ആശയങ്ങൾ പുലർത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന സാമുദായിക നേതാക്കളെ പ്രീണിപ്പിച്ചു കൂടെ നിർത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക. ജനങ്ങളോടൊപ്പം നിൽക്കുക. ജനാധിപത്യത്തോടൊപ്പം നിൽക്കുക. അല്ലെങ്കിൽ നിങ്ങളും ജനങ്ങളാൽ വിചാരണ ചെയ്യപ്പെടും.
പ്രസ്താവനയിൽ ഒപ്പുവച്ചവർ
1) കെ സച്ചിദാനന്ദൻ
2) സാറാ ജോസഫ്
3) ഡോ. ഖദീജ മുംതാസ്
4) അജിത അന്വേഷി
5) അൻവർ അലി
6) കെ അംബുജാക്ഷൻ
7) കുരിപ്പുഴ ശ്രീകുമാർ
8) സി ആർ നീലകണ്ഠൻ
9) റഫീഖ് അഹമ്മദ്
10) പി എൻ ഗോപീകൃഷ്ണൻ
11) പ്രൊഫ. കെ പി ശങ്കരൻ
12) കുസുമം ജോസഫ്
13) ഡോ. ആശ ജോസഫ്
14) ജോളി ചിറയത്ത്
15) ഫാ. അഗസ്റ്റിൻ വട്ടോളി
16) പി കെ വേണുഗോപാലൻ
17 പി കെ കിട്ടൻ
18) അനിൽ ഇ പി
19) സക്കീർ പെരിയാർ
20) എം ബി ജയഘോഷ്
21) കെ സി സന്തോഷ്‌കുമാർ
22) ശരത് ചേലൂർ
23) കെ സന്തോഷ്‌കുമാർ
24) Adv. ഹരീഷ് വാസുദേവൻ
25) കെ ശിവരാമൻ
26) ബാബു ലിയോൺസ്
27) വിനോദ് കോശി
28) അജിത ഉസ്മാൻ
29) ടെന്നിസൺ നെൽസൺ
30) ആമിന സഹീർ
31) ഇമ്മാനുവൽ മെറ്റ്ൽസ്
32) പി ഒ സണ്ണി കൊല്ലം
33) ചിനിത ബിജു
34) അബ്ദുൽ റൗഫ് പാലക്കൽ
35) അനീഷ് ലൂക്കോസ്
36) കെ കെ ബാബു
37) സുരേഷ് ജോർജ്ജ്
38) ഷാജി മജീന്ദ്രൻ
39) ഭാനു
40) മൊയ്തു കണ്ണൻകോടൻ
41) ജമീല റഷീദ്
42) അഡ്വ.ടി.നാരായണൻ വട്ടോളി
43) ജിനു സാം ജേക്കബ്
44) ഫാ. അജി പുതിയാപറമ്പിൽ
45) Adv. പി എ പൗരൻ
46) നെജു ഇസ്മായിൽ
47) വന്ദന ജാനകി
48) രോഹിണി മുത്തൂർ
49) എം സുൽഫത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

