വാഗമൺ ലഹരി പാർട്ടി: ബി.ടെക് വിദ്യാർഥിയാണെന്നും പരീക്ഷയുള്ളതിനാൽ ജാമ്യം നൽകണമെന്നും നടി
text_fieldsകൊച്ചി: വാഗമൺ ലഹരി പാർട്ടി കേസിൽ നടിയടക്കം രണ്ട് പ്രതികളുടെ ജാമ്യഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. ഒമ്പതാം പ്രതിയും നടിയുമായ ബ്രിസ്റ്റി ബിശ്വാസ്, ആറാം പ്രതി ഷൗക്കത്ത് എന്നിവരുടെ ജാമ്യഹരജികളാണ് വാദം പൂർത്തിയായത്. കട്ടപ്പന പൊലീസ് ഡിസംബർ 20ന് നടത്തിയ റെയ്ഡിലാണ് വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി പാർട്ടി നടക്കുന്നതായി കണ്ടെത്തി പ്രതികളെ പിടികൂടിയത്. റിസോർട്ടിൽ താമസിച്ചിരുന്നുവെന്നല്ലാതെ പരിപാടിയെ കുറിച്ചോ താമസിച്ച മറ്റുള്ളവരെക്കുറിച്ചോ ഒന്നുമറിയില്ലെന്നും സംശയ അടിസ്ഥാനത്തിലാണ് പ്രതിയാക്കിയതെന്നുമാണ് ബ്രിസ്റ്റിയുടെ വാദം.
രണ്ടു കൂട്ടുകാർക്കൊപ്പം വിനോദയാത്രക്കെത്തിയതാണ്. റിസോർട്ടിൽ താമസിച്ച കെട്ടിടത്തിൽനിന്ന് 6.45 ഗ്രാം കഞ്ചാവ് മാത്രമാണ് പിടികൂടിയത്. ബി.ടെക് വിദ്യാർഥിയാണെന്നും പരീക്ഷയടുത്ത സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമാണ് വാദം. പാർട്ടിയുമായി ബന്ധമില്ലെന്നും തെൻറ പക്കൽനിന്ന് 7.6 ഗ്രാം ഹഷീഷ് മാത്രമാണ് പിടികൂടിയതെന്നുമാണ് വിദേശത്ത് ജോലി ചെയ്തിരുന്ന ഷൗക്കത്തിെൻറ വാദം.
അതേസമയം, റിസോർട്ടിൽ പ്രതികൾ ഒത്തുകൂടിയത് ലഹരി പാർട്ടിക്കാണെന്നും റെയ്ഡ് നടക്കുേമ്പാൾ 45 പുരുഷന്മാരും 14 സ്ത്രീകളും ഉൾപ്പെടെ 59 പേർ ഉണ്ടായിരുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ആർദ്രം ആർദ്രം എന്ന വാട്സ്ആപ് ഗ്രൂപ് വഴി ബന്ധപ്പെട്ട പ്രതികൾ ഈ ഗ്രൂപ് വഴി ക്ഷണത്തെ തുടർന്നാണ് ഒത്തുചേർന്നത്. ലഹരി മരുന്ന് കൈവശംെവച്ച ഒമ്പതുപേരെ മാത്രമാണ് പ്രതി ചേർത്തത്.
മറ്റുള്ളവരുടെ മൂത്രവും രക്തവും ശേഖരിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ ഇവരെയും പ്രതിയാക്കും. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് വിധി പറയാൻ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.