മണ്ടനും ഗുണ്ടയും തമ്മിലുള്ള പോരിനിടയിൽ ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് കൂടി അന്വേഷിക്കാൻ സി.പി.എം തയാറാവുമോ? -വി.ടി ബൽറാം
text_fieldsഎൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സി.പി.എം തയാറാവുമോയെന്നാണ് മുഖ്യമന്ത്രിയെ പരോക്ഷമായി ഉന്നമിട്ടുള്ള ഫേസ്ബുക്ക് കുറിപ്പ്.
കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിൽ ഇ.പി.ജയരാജന് സാമ്പത്തിക ഇടപാടുണ്ടെന്നാണ് പി. ജയരാജൻ ആരോപിച്ചിരുന്നത്. പാർട്ടിയുടെ താൽപര്യത്തിൽനിന്നും നാടിന്റെ താൽപര്യത്തിൽനിന്നും വ്യതിചലിക്കുന്നവർക്ക് സി.പി.എമ്മിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ പാർട്ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വർണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും പി.ജയരാജൻ പിന്നീട് പ്രതികരിച്ചിരുന്നു.
ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു പ്രമുഖന്റെ മകളോട് ഒരു ടി.വി ഇന്റർവ്യൂവിൽ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കൾക്ക് 100 കോടിയിൽപ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകൾ പറയുന്ന മറുപടി ഏയ് അത്രക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്. ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്! മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സി.പി.എം തയാറാവുമോ?