‘ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും’- ഇടതുമുന്നണിയുടെ സീറ്റുനില നാലുമാസം മുമ്പേ പ്രവചിച്ച് വി.ടി. ബൽറാം
text_fieldsപാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാമിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്. നാലുമാസം മുമ്പ് ബൽറാം പങ്കുവെച്ച ഒരു ‘ഫോൺ നമ്പർ'’ എൽ.ഡി.എഫിന്റെ ഇപ്പോഴത്തെ സീറ്റ് നിലയുമായി കൃത്യമായി ഒത്തുപോയതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെയും സോഷ്യൽ മീഡിയയെയും അമ്പരപ്പിക്കുന്നത്.
ജനുവരി ഏഴിനാണ് വി.ടി. ബൽറാം തന്റെ ഫേസ്ബുക്ക് പേജിൽ ഒരു കുറിപ്പിട്ടത്. ‘98 68 91 99 35-തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും’ എന്നായിരുന്നു പോസ്റ്റ്.
ഇടതുമുന്നണി കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേടിയ സീറ്റുകളുടെ എണ്ണവും ഏറ്റവുമൊടുവിൽ 2026ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടാൻ സാധ്യതയുള്ള സീറ്റുകളുടെ എണ്ണത്തിൽ തന്റെ പ്രവചനവും ചേർത്തായിരുന്നു ആ പോസ്റ്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സി.പി.എം നയിക്കുന്ന ഇടതുമുന്നണി നേടിയ 98, 68, 91, 99 എന്നീ സീറ്റ് നിലയുടെ തുടർച്ചയായി ഇക്കുറി 35 സീറ്റേ എൽ.ഡി.എഫ് നേടൂ എന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു പോസ്റ്റ്. അന്ന് സി.പി.എം അനുയായികൾ കടുത്ത രീതിയിലാണ് പോസ്റ്റിനടിയിൽ പ്രതികരിച്ചത്.
എന്നാൽ, കഴിഞ്ഞ ദിവസം നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ഇടതുപക്ഷത്തിന്റെ സീറ്റ്നില ബൽറാം പ്രവചിച്ച 35ൽ ഒതുങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിടുമെന്ന് യു.ഡി.എഫ് ക്യാമ്പ് ആവർത്തിച്ചിരുന്നുവെങ്കിലും, ഇത്രയും കൃത്യമായ ഒരു സംഖ്യ ബൽറാം എങ്ങനെ കുറിച്ചു എന്നതാണ് അണികൾ ചോദിക്കുന്നത്. പോസ്റ്റ് വൈറലായതോടെ ബൽറാമിനെ അഭിനന്ദിച്ച് ഇപ്പോൾ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
എൽ.ഡി.എഫിന്റെ ‘രണ്ടാം പിണറായി സർക്കാരിനെതിരെ’ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ബൽറാം തുടർച്ചയായി വാദിച്ചിരുന്നു. ഫലം വന്നതോടെ ഇടത് സൈബർ ഇടങ്ങളിൽ ഈ പോസ്റ്റ് വലിയ തോതിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
തൃത്താലയിൽനിന്ന് പ്രമുഖ സി.പി.എം നേതാവും മന്ത്രിയുമായിരുന്ന എം.ബി. രാജേഷിനെ പരാജയപ്പെടുത്തി മൂന്നാമതും നിയമ സഭയിലെത്തിയിരിക്കുകയാണ് വി.ടി. ബൽറാം. 8,385 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നും ജയിച്ച് കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

