വി.ടി. ബൽറാം രാജിവെച്ചിട്ടില്ല, പുറത്താക്കിയിട്ടുമില്ല, വിവാദങ്ങളിൽപ്പെടുത്തി ആക്രമിക്കാനുള്ള സി.പി.എം നീക്കം അവജ്ഞയോടെ തള്ളുന്നു -സണ്ണി ജോസഫ്
text_fieldsകണ്ണൂർ: ബിഹാറുമായി ബന്ധപ്പെട്ട വിവാദ എക്സ് പോസ്റ്റിന്റെ പേരിൽ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ (ഡിഎംസി) ചുമതലയിൽനിന്ന് വി ടി ബൽറാമിനെ പുറത്താക്കുകയോ അദ്ദേഹം രാജിവെക്കുകയോ ചെയ്തിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. വി.ടി. ബൽറാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സി.പി.എം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണെന്നും അതിനനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ (DMC) ഭാഗമായി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാർട്ടി അനുഭാവികളായ ഒരു കൂട്ടം പ്രഫഷനലൂകളാണ്. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണങ്ങൾ തയ്യാറാക്കുക എന്നതാണ് അവർക്ക് നൽകിയ ചുമതല. ദേശീയ വിഷയങ്ങളിൽ പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ എ.ഐ.സി.സിയുടെ നിലപാടുകൾക്കും നിർദേശങ്ങൾക്കുമനുസരിച്ചാണ് അവർ പ്രവർത്തിക്കേണ്ടത്.
എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായി ബിഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ എക്സ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. ഉടൻ ഡി.എം.സിയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമും പാർട്ടി നേതൃത്വവും എക്സ് പ്ലാറ്റഫോം നിയന്ത്രിക്കുന്ന ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ചിരുന്നു. ആ പോസ്റ്റ് പാർട്ടി നിലപാടിന് വിരുദ്ധമായതിനാൽ ഉടൻ തന്നെ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും അവർ അതനുസരിച്ച് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.
എന്നാൽ, ഇതിനെ ചില മാധ്യമങ്ങൾ വി.ടി ബൽറാമാണ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. വി.ടി ബൽറാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സി.പി.എം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണ്.
വിവാദമായ എക്സ് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ വി.ടി. ബൽറാം രാജിവെക്കുകയോ പാർട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. കെ.പി.സി.സി വൈസ് പ്രസിഡന്റായ ബൽറാം അധികചുമതലയായി വഹിക്കുന്ന ഡി.എം.സി ചെയർമാൻ പദവിയിൽ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ കൂടി അഭിപ്രായാനുസരണം വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ പാർട്ടിയുടെ അജൻഡയിൽ ഉണ്ട്.
ബീഹാറിൽ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കുകൊണ്ട് പോലും പിന്തുണയറിയിക്കാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബി.ജെ.പി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണ്. കോൺഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളിൽപ്പെടുത്തി ആക്രമിക്കാനുള്ള സി.പി.എമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങൾ തികഞ്ഞ അവജ്ഞയോടെ കെ.പി.സി.സി തള്ളിക്കളയുന്നു’ -സണ്ണിജോസഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

