മണ്ഡലത്തിനായി കോൺഗ്രസിൽ പിടിവലി; തവനൂരിൽ വി.എസ്. ജോയിയോ സന്ദീപ് വാര്യരോ?
text_fieldsവി.എസ്. ജോയി, സന്ദീപ് വാര്യർ
മലപ്പുറം: തിരുവമ്പാടി, പട്ടാമ്പി മണ്ഡലങ്ങൾ വെച്ചുമാറുന്നതിനുള്ള മുസ്‍ലിം ലീഗ്-കോൺഗ്രസ് ചർച്ച അലസിയതോടെ തവനൂർ സീറ്റിനായി കോൺഗ്രസിൽ പിടിവലി. കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയുമാണ് തവനൂരിനായി കോൺഗ്രസിന്റെ ഉന്നതതലങ്ങളിൽ സമ്മർദം ചെലുത്തുന്നത്.
ലീഗിന്റെ മണ്ഡലമായ തിരുവമ്പാടി വിട്ടുകിട്ടിയാൽ വി.എസ്. ജോയിയെ അവിടെ മത്സരിപ്പിക്കാമെന്നായിരുന്നു കോൺഗ്രസിന്റെ പദ്ധതി. സന്ദീപ് വാര്യർക്ക് മത്സരിക്കാൻ അനുയോജ്യമായ മറ്റൊരു മണ്ഡലം ഇല്ലാത്തതിനാൽ തവനൂരിലേക്കാണ് അദ്ദേഹത്തെ പരിഗണിച്ചിരുന്നത്. എന്നാൽ, മണ്ഡലം വെച്ചുമാറ്റത്തിനുള്ള ലീഗ്-കോൺഗ്രസ് ചർച്ചയിൽ ധാരണയായില്ല. പട്ടാമ്പി വിട്ടുകൊടുക്കാൻ അവിടുത്തെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കും തിരുവമ്പാടി നൽകുന്നതിന് അവിടുത്തെ ലീഗ് പ്രവർത്തകർക്കും സമ്മതമായിരുന്നില്ല.
വി.എസ്. ജോയിയെ തിരുവമ്പാടിയിൽ മത്സരിപ്പിക്കാമെന്ന് കരുതിയ കെ.പി.സി.സി നേതൃത്വമാണ് ഇതോടെ പ്രതിസന്ധിയിലായത്. സന്ദീപ് വാര്യർക്ക് ജയസാധ്യതയുള്ള മറ്റൊരു സീറ്റ് കണ്ടെത്താൻ കഴിയാത്തതും കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. തവനൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി സിറ്റിങ് എം.എൽ.എ കെ.ടി. ജലീൽ ആണെന്ന് ഉറപ്പായിട്ടുണ്ട്. ചൊവ്വാഴ്ച എ.ഐ.സി.സി സ്ക്രീനിങ് കമ്മിറ്റി മുമ്പാകെ എത്തുന്ന സ്ഥാനാർഥി പട്ടികയിൽ തവനൂരിലേക്കുള്ള പേര് ഉണ്ടാകുമോയെന്ന് വ്യക്തമല്ല. അതേസമയം, കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ), മുൻ മന്ത്രി എ.പി. അനിൽകുമാർ (വണ്ടൂർ) എന്നിവർ സീറ്റുറപ്പിച്ചു. പൊന്നാനിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദലി മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

