രാവിലെ തന്നെ സജീവമായി ബൂത്തുകൾ, രണ്ടാംഘട്ട വോട്ടെടുപ്പിന് തുടക്കം
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കം. തൃശൂർ മുതൽ കാസർകോട് വരെ ഏഴുജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ ഏഴിന് തന്നെ മിക്ക പോളിങ് ബൂത്തുകളും സജീവമായി. വൈകീട്ട് ആറുവരെയാണ് പോളിങ്.
പലയിടത്തും അപ്രതീക്ഷിതമായി ഇ.വി.എമ്മുകൾ പണിമുടക്കി. വ്യാഴാഴ്ച രാവിലെ ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ 133 പോളിങ് ബൂത്തുകളിൽ പോളിങ് ആരംഭിക്കാനായിട്ടില്ല. 81 ബൂത്തുകളിൽ മോക് പോളിങ് പൂർത്തിയാവാനുണ്ട്.
വാശിയേറിയ പ്രചാരണം നടന്ന ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്ക് 38,994 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
1.53 കോടി വോട്ടർമാർക്കായി 18,274 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തൃശൂരിൽ 81, പാലക്കാട്ട്- 180, മലപ്പുറത്ത്- 295, കോഴിക്കോട്- 166, വയനാട്ടിൽ 189, കണ്ണൂരിൽ 1025, കാസർകോട്ട് 119 എന്നിങ്ങനെ 18,274 പോളിങ് ബൂത്തുകളിൽ 2,055 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ഇവിടെ അധിക സുരക്ഷ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലും ഇന്ന് റീപോളിംഗ് നടക്കും. സ്ഥാനാർത്ഥി മരിച്ചത് മൂലം മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിലെ തെരഞ്ഞെടുപ്പും മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചു. ശനിയാഴ്ചയാണ് സംസ്ഥാന വ്യാപക ഫലപ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

