വോട്ട് ചെയ്തു, പക്ഷേ ഹൽവ എവിടെ? പരാതിയുമായി കന്നി വോട്ടർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
text_fieldsകല്‍പ്പറ്റ: വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ അധികൃതർ വാഗ്ദാനം ചെയ്ത ഹൽവ ലഭിച്ചില്ലെന്ന പരാതിയുമായി കന്നി വോട്ടർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വയനാട് കാവുംമന്ദം 142ാം ബൂത്തിൽ വോട്ട് ചെയ്ത യുവാവാണ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിലും കലക്ടറേറ്റിലും പരാതി നൽകിയത്. കന്നി വോട്ടർമാർക്ക് മധുരം നൽകുമെന്ന കമ്മീഷന്റെ പ്രഖ്യാപനം വിശ്വസിച്ചെത്തിയ തനിക്ക് നിരാശയായിരുന്നു ഫലമെന്ന് യുവാവ് പറഞ്ഞു.
വോട്ട് ചെയ്ത ഉടൻ ബൂത്തിലെ ഉദ്യോഗസ്ഥരോട് ഹൽവ ആവശ്യപ്പെട്ടെങ്കിലും ഇവിടെ വിതരണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ വെബ്സൈറ്റിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് യുവാവ് കമ്മീഷനെ നേരിട്ട് വിളിക്കുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ മാത്രമാണ് മധുരം നൽകുന്നതെന്ന മറുപടിയാണ് അധികൃതർ നൽകിയത്. കലക്ടറുടെ ഔദ്യോഗിക പേജിൽ ഹൽവ വിതരണം ചെയ്യുന്ന റീൽസ് കണ്ടതിനെ തുടർന്ന് യുവാവ് കലക്ടറേറ്റിലും വിളിച്ച് പ്രതിഷേധമറിയിച്ചു.
ജില്ലയിലെ 715 ബൂത്തുകളിലായി ആകെ 200 കഷണം ഹൽവ മാത്രമാണ് വിതരണത്തിന് എത്തിയിരുന്നത്. എല്ലാ കന്നിവോട്ടർമാർക്കും നൽകാൻ ഇത് തികയില്ലെന്നതിനാൽ ഓരോ മണ്ഡലത്തിലും ഓരോ ബൂത്തിൽ വീതം മാത്രമാണ് വിതരണം നടത്തിയത്. കൽപറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ ഏറ്റവുമധികം കന്നിവോട്ടർമാരുള്ള കണിയാമ്പറ്റ യു.പി.എസ്, മീനങ്ങാടി കമ്യൂനിറ്റി ഹാൾ, കുഞ്ഞോം ഗവ. എച്ച്.എസ് എന്നീ ബൂത്തുകൾ കേന്ദ്രീകരിച്ചായിരുന്നു വിതരണം. കണിയാമ്പറ്റയിൽ 51 പേർക്കും മീനങ്ങാടിയിൽ 50 പേർക്കും കുഞ്ഞോത്ത് 38 പേർക്കുമാണ് ഹൽവ ലഭിച്ചത്. പ്രഖ്യാപനം കേട്ടെത്തിയ മറ്റു ബൂത്തുകളിലെ കന്നി വോട്ടർമാർ പലരും മധുരം ലഭിക്കാതെ മടങ്ങിയത് ചെറിയ തോതിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

