Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാറി വീശാതെ പാലക്കാടൻ...

മാറി വീശാതെ പാലക്കാടൻ കാറ്റ്; ഭൂരിപക്ഷം കുത്തനെ ഉയർത്തി ശ്രീകണ്ഠൻ

text_fields
bookmark_border
VK Sreekandan
cancel

പാലക്കാട് യു.ഡി.എഫിന്റെ കുത്തക മണ്ഡലമാക്കിയ വി.എസ്. വിജയരാഘവൻ എന്ന കോൺഗ്രസ് നേതാവിനെ 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തറപറ്റിച്ച് അത്ഭുതം സൃഷ്ടിച്ച എ.വിജയരാഘവന് ഇക്കുറി ആ മാജിക്ക് ആവർത്തിക്കാനായില്ല. പി.ബി അംഗത്തെ തന്നെ മത്സരരംഗത്തിറക്കി കഴിഞ്ഞ തവണ കൈവിട്ട പാലക്കാട് മണ്ഡലം തിരിച്ചുപിടിക്കാനുള്ള സി.പി.എം നീക്കങ്ങൾ വിജയം കണ്ടില്ല. ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തിൽ സി.പി.എമ്മിന്റെ എ. വിജയരാഘവനും വീണു. കഴിഞ്ഞ തവണത്തെ നേട്ടം ഭാഗ്യം കൊണ്ടുണ്ടായതല്ലെന്ന് തെളിയിക്കുന്നതായി മണ്ഡലത്തിലെ വി.കെ ശ്രീകണ്ഠന്റെ വലിയ ജയം. എൺപതിനായിരത്തിലേറെ വോട്ടുകൾക്കാണ് വി.കെ.ശ്രീകണ്ഠൻ പാലക്കാട് നിലനിർത്തിയത്. കഴിഞ്ഞ വർഷം ഉണ്ടായ 11,000 വോട്ടിന്റെ ഭൂരിപക്ഷം വലിയ തോതിൽ ഉയർത്താനായതും ശ്രീകണ്ഠന് നേട്ടമായി.

കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിച്ച് വിജയതീരത്തേക്ക് എത്താമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടൽ. എന്നാൽ, ന്യൂനപക്ഷ വോട്ടുകൾ വി.കെ ശ്രീകണ്ഠന് അനുകൂലമായി ഏകീകരിക്കപ്പെടുകയും എൽ.ഡി.എഫ് സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും കൂടിയായപ്പോൾ യു.ഡി.എഫ് പാലക്കാട് അനായാസ വിജയം നേടുകയായിരുന്നു.

താഴേത്തട്ടുവരെ മൂന്നു ഘട്ടങ്ങളിലായി നടത്തിയ പ്രചാരണം എൽ.ഡി.എഫിന് ഗുണകരമാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇതൊന്നും വോട്ടായില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കഴിഞ്ഞ തവണ എം.ബി രാജേഷിന്റെ തോൽവിക്ക് വഴിയൊരുക്കിയത് പട്ടാമ്പി, മണ്ണാർക്കാട് മണ്ഡലങ്ങളിലെ തിരിച്ചടിയായിരുന്നു. ഇക്കുറി മണ്ണാർക്കാട് മണ്ഡലത്തിൽ തിരിച്ചടിയുണ്ടായാലും പട്ടാമ്പിയിലെ വോട്ടുകൾ കൊണ്ട് ഇത് മറികടക്കാമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടൽ. പക്ഷേ പാർട്ടിയുടെ കണക്കുകൂട്ടലുകളെല്ലാം അമ്പേ തെറ്റിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

1967ൽ ഇ.കെ. നായനാരാണ് ഇടതു സ്ഥാനാർഥിയായി പാലക്കാട്ടുനിന്ന് പാർലമെന്റിലെത്തിയത്. ഏറെ രാഷ്ട്രീയസംഭവവികാസങ്ങൾക്കു ശേഷം നടന്ന 1971ലെ തെരഞ്ഞെടുപ്പിൽ എ.കെ.ജി പാലക്കാട്ടുനിന്ന് ജയിച്ചുകയറി. 1977ൽ പാലക്കാട് കോട്ട എ. സുന്നാസാഹിബിലൂടെ കോൺഗ്രസ് കൈയടക്കി. 1980ൽ സി.പി.എമ്മിലെ ടി. ശിവദാസ മേനോനെ പരാജയപ്പെടുത്തി വി.എസ്. വിജയരാഘവൻ മണ്ഡലത്തിൽ കോൺഗ്രസ് സാന്നിധ്യമായി സ്ഥാനമുറപ്പിച്ചു. അടുത്ത തെരഞ്ഞെടുപ്പിലും വിജയരാഘവൻ വിജയം നിലനിർത്തി.

എന്നാൽ, 1989ലെ കടുത്ത മത്സരത്തിൽ, ഇപ്പോഴത്തെ എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ അദ്ദേഹത്തെ അട്ടിമറിച്ചു. 1826 വോട്ടുകൾക്കായിരുന്നു ജയം. എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായിരിക്കെയാണ് വിജയരാഘവൻ സ്ഥാനാർഥിയായത്. 1971ൽ വിജയിച്ച എ.കെ.ജിക്കു ശേഷം പാലക്കാട് ലോക്സഭ മണ്ഡലം തിരിച്ചുപിടിച്ച വ്യക്തിയെന്ന ഖ്യാതിയും അത്തവണത്തെ വിജയത്തിനുണ്ടായിരുന്നു. 1991ൽ മടങ്ങിയെത്തിയ വി.എസ്. വിജയരാഘവൻ സീറ്റ് തിരിച്ചുപിടിച്ചത് ബാക്കിപത്രം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങൾ എൽ.ഡി.എഫിനും പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി എന്നിവ യു.ഡി.എഫിനും ഭൂരിപക്ഷം നൽകിയിരുന്നു. തുടർന്നുവന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴു മണ്ഡലങ്ങളിൽ അഞ്ചിലും ഇടതുപക്ഷത്തിന് ഭൂരിപക്ഷം നൽകി. കഴിഞ്ഞ തവണ അടിപതറിയ അടിയൊഴുക്കുകളില്ലാത്തതിനാൽ ചുവപ്പ് ആധിപത്യജില്ലയെന്ന സ്ഥാനം ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്നായിരുന്നു എൽ.ഡി.എഫ് കണക്ക് കൂട്ടൽ. ഇതിനായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 29,625 വോട്ടിന്റെ ഭൂരിപക്ഷം ശ്രീകണ്ഠന് നൽകിയ മണ്ണാർക്കാടിൽ നിലമെച്ചപ്പെടുത്തുകയായിരുന്നു സി.പി.എം ലക്ഷ്യം.

കഴിഞ്ഞ തവണ സി.പി.എം നേതാവ് പി.കെ. ശശി പാർട്ടിയുമായി ഇടഞ്ഞുനിന്നത് മണ്ണാർക്കാട്ടെ യു.ഡി.എഫ് ലീഡിൽ നിർണായക ഘടകമായെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇത്തവണ പി.കെ. ശശിയെ തന്നെ മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിന്റെ ചുമതലയേൽപ്പിച്ച് വോട്ട്ചോർച്ച തടഞ്ഞ് വിജയത്തിലേക്ക് എത്തുകയെന്ന സി.പി.എം തന്ത്രവും പാലക്കാട് പാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024
News Summary - VK Sreekandan victory in Palakkad
Next Story