‘വൈറലിൽ മുഴുവൻ വസ്തുതയില്ല; കെ.എസ്.ആർ.ടി.സിയെ പാഠം പഠിപ്പിച്ചതുമല്ല’
text_fieldsകൊച്ചി: ‘ഇവളാണ് പെൺകുട്ടി, ആഹാ എന്താ ധൈര്യം! ആനവണ്ടിക്കു മുന്നിൽ പതറാതെ നിൽക്കണമെങ്കിൽ അസാമാന്യ ധൈര്യമൊന്നും പോരല്ലോ, കൈയ്യടിക്കെടാ ഈ മിടുക്കിക്ക്’, ‘അവൾ ചെയ്തത് ശരിയായില്ല, പെൺകുട്ടികളായാൽ ഇങ്ങനെയാണോ വണ്ടിയോടിക്കേണ്ട ത്? ആ ഡ്രൈവർ നല്ലവനായതുകൊണ്ട് രക്ഷപ്പെട്ടു, ഇല്ലെങ്കിൽ റോഡിൽ നിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ, മോളേ ഭിത്തിയിൽ പടമാവണ്ടായെങ്കിൽ വണ്ടിയെടുത്ത് പൊക്കോ’.. രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ ഒരു കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ സ്കൂട്ടറുമായി പതറാതെ നിൽക്കുന്ന പെൺകുട്ടിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പൂച്ചെണ്ടുകളും മുള്ളുകളുമാണിത്. യുവതിക്ക് കൈയടികളുമായി ഒരു കൂട്ടരെത്തുമ്പോൾ അവൾ ചെയ്തത് ശരിയായില്ലെന്നും റോഡിൽ അഭ്യാസം കാണിക്കരുതെന്നുമുള്ള ഉപദേശങ്ങളും ഡിസ് ലൈകുകൾക്കൊപ്പം നിറയുകയാണ്. എന്നാൽ, ഉപദേശങ്ങളും അഭിനന്ദനങ്ങളും നിറയുമ്പോൾ സത്യമിതൊന്നുമല്ലെന്നാണ് ‘വട്ടം നിന്ന’ യുവതിക്ക് പറയാനുള്ളത്.
ലോകം കണ്ടത് സംഭവത്തിെൻറ ഒരു ഭാഗം മാത്രമാണെന്നും ഒരിക്കലും കെ.എസ്.ആർ.ടി.സിയെ പാഠം പഠിപ്പിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും സത്യത്തിൽ താൻ പെട്ടുപോയതാണെന്നും വൈറൽ നായിക പെരുമ്പാവൂർ സ്വദേശിനി സൂര്യ പറയുന്നു. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനടുത്ത് തിരക്കേറിയ റോഡിൽ ബുധനാഴ്ച ൈവകീട്ടാണ് സംഭവം അരങ്ങേറിയത്. ടൗണിലെ സ്റ്റുഡിയോയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന സൂര്യ പെട്ടെന്ന് റോങ് സൈഡിൽ വന്ന കെ.എസ്.ആർ.ടി.സിയുടെ മുന്നിൽ പെടുകയായിരുന്നു.
‘മുന്നിലുണ്ടായിരുന്ന ട്രാവലർ അന്നേരം പോക്കറ്റ് റോഡിലേക്ക് തിരിച്ചു. പെട്ടെന്നതാ ഒരു കെ.എസ്.ആർ.ടി.സി സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്ത് വരുന്നു. അവിടെ സ്ഥലമാണെങ്കിൽ കുറവാണ്. ഞാൻ ഇതിെൻറ മുന്നിൽ കുടുങ്ങി. പെട്ടെന്ന് എന്തു ചെയ്യണമെന്ന് ഒരു അന്ധാളിപ്പായി. പിറകോട്ടെടുക്കണമെന്നൊന്നും അന്നേരം തോന്നിയില്ല. പക്ഷേ ആ ബസിലെ ഡ്രൈവർ ചേട്ടൻ അപ്പോൾ തന്നെ വശത്തേക്ക് തിരിച്ച് ബസെടുത്തു പോയി. ഇതാണ് ആരോ ഫോണിൽ പകർത്തി വൈറലാക്കിയത്, ഒരിക്കലും മനപൂർവം ചെയ്തതല്ല’ സൂര്യ മാധ്യമത്തോട്. ഫേസ്ബുക്കിൽ അക്കൗണ്ടില്ലാത്ത സൂര്യ വാട്ട്സപ്പ് ഗ്രൂപ്പുകളിൽ വിഡിയോ കണ്ടതോടെയാണ് താൻ വൈറലായ വിവരം അറിയുന്നത്. ഇതിനിടെ തന്നെ കുറ്റപ്പെടുത്തിയും അഭിനന്ദിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നതും അറിഞ്ഞു. എന്നാൽ ഇതേക്കുറിച്ചൊന്നും ആലോചിച്ച് തലപുണ്ണാക്കാതെ ആളുകൾ ഇഷ്ടമുള്ളത് പറയട്ടെ എന്ന നിലപാടിലാണ് ഈ യുവതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.