വിപഞ്ചികയുടെ മകളുടെ സംസ്കാരം തടഞ്ഞ് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്
text_fieldsഷാർജ: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം തടഞ്ഞ് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച കുഞ്ഞിന്‍റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാനായി പിതാവ് കൊണ്ടുപോകുന്നതിനിടെയാണ് ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഇടപെടൽ. മകളുടെയും കൊച്ചുമകളുടെയും മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള തുടർ നടപടികൾക്കായി വിപഞ്ചികയുടെ അമ്മ ശൈലജയും സഹോദരൻ വിനോദും ചൊവ്വാഴ്ച യു.എ.ഇയിലെത്തിയിരുന്നു.
ഇവർ മകളുടെയും പേരക്കുട്ടിയുടെയും മൃതദേഹം നാട്ടിൽ സംസ്കരിക്കുന്നതിനായി വിട്ടുതരണമെന്നാവശ്യപ്പെട്ട് ഷാർജ കോടതിയെ സമീപിച്ചെങ്കിലും വൈഭവിയുടെ മൃതദേഹം ഏറ്റവും അടുത്ത ബന്ധുവെന്ന നിലയിൽ പിതാവിന് നൽകുകയായിരുന്നു. പിന്നാലെ അമ്മയും ബന്ധുക്കളും ദുബൈ കോൺസുലേറ്റിനെ സമീപിച്ചു. നാട്ടിൽ നിന്ന് രാഷ്ട്രീയ ഇടപെടലും ഉണ്ടായതായാണ് വിവരം.
ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇരു വിഭാഗത്തേയും വിളിച്ചുവരുത്തി ചർച്ച നടത്തുകയും കുട്ടിയുടെ സംസ്കാരം താൽകാലികമായി മാറ്റിവെക്കാൻ തീരുമാനമെടുക്കുകയായിരുന്നു. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നിയമതടസ്സമില്ലെങ്കിലും പേരക്കുട്ടിയുടെ മൃതദേഹം മരുഭൂമിയിൽ സംസ്കരിക്കുന്നതിലുള്ള മനോവിഷമമാണ് അമ്മ പങ്കുവെച്ചത്. തർക്കം പരിഹരിച്ച് രണ്ട് പേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും നിരന്തരം മാനസികമായി വിപഞ്ചികയെ പീഡിപ്പിച്ചിരുന്നതായി അമ്മ ആരോപിച്ചു. മരണത്തിൽ ഭർത്താവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഷാർജ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും നാട്ടിൽ പരാതി നൽകണമെന്ന നിർദേശമാണ് ലഭിച്ചിരുന്നതെന്ന് മാതാവ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചികയേയും മകൾ വൈഭവിയേയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ അൽ നഹ്ദ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു വിപഞ്ചികയുടെ മൃതദേഹം.
മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് നിഗമനം. പോസ്റ്റ്മോർട്ടം റിപോർട്ടിലും വൈഭവി മരിച്ചത് ശ്വാസംമുട്ടിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഭർത്താവിൽ നിന്ന് അകന്നു കഴിഞ്ഞിരുന്ന വിപഞ്ചിക വിവാഹമോചന നോട്ടിസ് ലഭിച്ചതിനെ പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

