‘നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷം കർമ കൃത്യമായി കണക്കുതീർക്കും’ -മുനവെച്ച് വിനോദിനി കോടിയേരി; ‘കർമ വൈകിയെത്തും, പക്ഷേ ഒരിക്കലും വഴിതെറ്റില്ല’
text_fieldsകണ്ണൂർ: കർമത്തിന് ഒരിക്കലും വഴി തെറ്റില്ലെന്നും എല്ലാ നിശ്ശബ്ദ ദ്രോഹങ്ങൾക്കും അത് കണക്കു ചോദിക്കുമെന്നും വിനോദിനി കോടിയേരി. നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷമാണ് കർമം കൃത്യമായി കണക്കു ചോദിക്കുകയെന്നും ഇവർ പറയുന്നു. വാട്ട്സ്ആപ്പ് സ്റ്റാറ്റസിലാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ഈ അഭിപ്രായപ്രകടനം.
നീ ചെയ്ത മൗന വേദനകളും നിശ്ശബ്ദ ദ്രോഹങ്ങളും എല്ലാം ‘കർമ’ക്ക് ഓർമയുണ്ടെന്നും ഇവർ കുറിക്കുന്നു. ‘ഞാൻ ആരെയും ഒഴിവാക്കാറില്ല. എന്റെ സാന്നിധ്യത്തിൽ യാതൊരു വിലയും ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ ഒഴിഞ്ഞുപോകാറാണ് പതിവ്’ എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
‘ഒറ്റപ്പെട്ടുപോയ ചിലരുണ്ട്. അവരെകുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അത്തരക്കാർക്ക് മാത്രം കാണാൻ കഴിയുന്ന ഒരുഭംഗിയുണ്ട്. സത്യസന്ധമായിരിക്കുക, പക്ഷേ വിഡ്ഢിയാവരുത്. അധ്വാനിക്കുക, പക്ഷേ ആരോഗ്യം കളയരുത്. തുറന്നു സംസാരിക്കുക, പക്ഷേ പരിധി വിടരുത്, സ്നേഹിക്കുക പക്ഷേ നിങ്ങളുടെ വ്യക്തിത്വം ഇഷ്ടം ബലികഴിച്ച് ആവരുത്...’ ഇങ്ങനെ പോകുന്നു കുറിപ്പ്.
‘ഞാൻ സ്വതന്ത്ര തലച്ചോറ് ഉള്ളയാളാണ്. അത് എന്നും അങ്ങനെ തന്നെയാണ്. ഞാൻ ആരുടെയും പോസ്റ്റും കമന്റും ഒന്നും കാണാറില്ല’ -ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വിനോദിനി ‘മാധ്യമ’ത്തോട് പറഞ്ഞു. ആരുടെ ‘കർമ’യാണ് ഉദ്ദേശിച്ചതെന്നും എന്താണ് കർമഫലമുണ്ടായതെന്നും ചോദിച്ചപ്പോൾ നിങ്ങളോട് ഒന്നും പറയാനില്ലെന്നായിരുന്നു വിനോദിനിയുടെ പ്രതികരണം.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും തളിപ്പറമ്പിലെ സി.പി.എം സ്ഥാനാർഥിയുമായ പി.കെ ശ്യാമളയെ പരാജയപ്പെടുത്തിയ ടി.കെ. ഗോവിന്ദൻ കുടുംബസമേതം കഴിഞ്ഞ ദിവസം കോടിയേരിയുടെ വീട്ടിലെത്തിയിരുന്നു. പാർട്ടിവിട്ട് പാർട്ടിക്കെതിരെ മൽസരിച്ച ‘വർഗവഞ്ചക’നെ വീട്ടിൽ സ്വീകരിച്ചിരുത്തിയതിൽ ഇവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനവും ഉണ്ടായി. സി.പി.എം പുറത്താക്കിയ കണ്ണൂർ ജില്ല മുൻ സെക്രട്ടേറിയറ്റംഗം ടി.കെ.ഗോവിന്ദൻ, ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയംഗം ഭാര്യ കെ.പി.രമണി എന്നിവരാണ് കഴിഞ്ഞ ദിവസം കോടിയേരിയുടെ വീട്ടിൽ എത്തിയത്.
കുറിപ്പിന്റെ പൂർണരൂപം:
ഞാൻ വെറുതെ ഒരാളെയും ഒഴിവാക്കാറില്ല. എന്റെ സാന്നിധ്യത്തിന് യാതൊരു വിലയും ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ ഒഴിഞ്ഞുമാറി പോകാറാണ് പതിവ്. ചില തിരിച്ചറിവുകളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. ഒരുപക്ഷേ ആ തിരിച്ചറിവ് നമ്മളെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെങ്കിൽ കൂടി, അവർ നമ്മെ ഒരുപാട് മാറ്റത്തിലേക്ക് നയിക്കുന്നു എന്നതാണ് സത്യം.
ഒറ്റപ്പെട്ട് പോയ ചിലരുണ്ട്. അവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും. ഉണ്ടാവില്ല, കാരണം ഒറ്റപ്പെട്ട പോയവരുടെ അവസ്ഥ അവർക്ക് മാത്രമേ അറിയുക ഉള്ളൂ. എത്ര ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്നവർക്കും ഒറ്റപ്പെട്ട് പോയവരുടെ അവസ്ഥ അറിയാൻ കഴിയില്ല. അവരുടെ മനസ്സ്, അവരുടെ ചിന്ത, അവരുടെ ഹൃദയം ഒക്കെയും വല്ലാത്തൊരു സാഹചര്യത്തിലൂടെ കടന്നു പോകും. അവരോടൊപ്പം ഇരിക്കാൻ അവർക്ക് കൂട്ടാകാൻ ആരും ശ്രമിക്കില്ല.
ഒറ്റപ്പെട്ട് പോയതിനു ഒരു പ്രത്യേക ഭംഗിയുണ്ട്. അവർക്ക് മാത്രം കാണാൻ കഴിയുന്ന ഒരു ഭംഗി. സത്യസന്ധരായിരിക്കുക, പക്ഷേ വിഡ്ഢിയാകരുത്. അധ്വാനിക്കുക, പക്ഷേ ആരോഗ്യം കളയരുത്. തുറന്നു സംസാരിക്കുക, പക്ഷേ പരിധി വിടരുത്. സ്നേഹിക്കുക, പക്ഷേ നിങ്ങളുടെ വ്യക്തിത്വമോ ഇഷ്ടങ്ങളോ ലക്ഷ്യങ്ങളോ ബലി കഴിക്കരുത്.
കർമ്മം വൈകിയെത്തും, പക്ഷേ ഒരിക്കലും വഴിതെറ്റില്ല. നീ മറന്നാലും അത് നിന്നെ മറക്കില്ല. നീ ചെയ്ത മൗനവേദനകൾക്കും നിശബ്ദ ദ്രോഹങ്ങൾക്കും കർമ്മത്തിന് എല്ലാം ഓർമ്മയുണ്ട്. നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷമാണ് കർമ്മം കൃത്യമായി കണക്കുതീർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

