പോക്കുവരവിന് 5000 രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് കൈയോടെ പിടികൂടി
text_fieldsജിബി മാത്യു
പെരുമ്പാവൂര്‍: പോക്കുവരവ് നടത്തി കരംതീര്‍ത്ത് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടി. വേങ്ങൂര്‍ വെസ്റ്റ് വില്ലേജ് ഓഫിസിലെ അസിസ്റ്റന്റ് വേങ്ങൂര്‍ സ്വദേശി എം. ജിബി മാത്യുവിനെയാണ് എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് പിടികൂടിയത്.
പുളിക്കല്‍ സ്വദേശിയായ വസ്തു ഉടമ കുറുപ്പംപടി റവന്യൂ സര്‍വിസസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തില്‍ വസ്തു ഭാഗപത്രം ചെയ്യുന്നതിനും പോക്കുവരവ് ചെയ്ത് കരംതീര്‍ത്ത് നല്‍കുന്നതിനും ഏല്‍പിച്ചിരുന്നു. തുടർന്ന് കുറുപ്പംപടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഭാഗപത്രം രജിസ്റ്റര്‍ ചെയ്തശേഷം വില്ലേജ് ഓഫിസില്‍ പോക്കുവരവിനായി അപേക്ഷ സമര്‍പ്പിച്ചു. താലൂക്ക് ഓഫിസിലെ സബ് ഡിവിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വില്ലേജിലേക്ക് അയച്ചെങ്കിലും പോക്കുവരവിന് വില്ലേജ് അസിസ്റ്റന്റിനെ സമീപിച്ചപ്പോള്‍ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്നാണ് കണ്‍സള്‍ട്ടന്‍സി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സിന്റെ നിർദേശപ്രകാരം പരാതിക്കാരന്‍ 5,000 കൊടുത്തത് കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

