
കെ.എം. ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തു; വീട്ടിൽ റെയ്ഡ് തുടരുന്നു
text_fieldsകോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തുകയാണ്. കോഴിക്കോട് മാലൂർകുന്നിലേയും കണ്ണൂരിലേയും വീടുകളിൽ ഒരേസമയം പരിശോധന നടത്തുന്നത്.
തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് പരിശോധന തുടങ്ങിയത്. ഷാജിയുടെ സ്വത്തുവിരവങ്ങളോെടാപ്പം സാമ്പത്തിക ഇടപാടുകൾ സമ്പത്തിച്ച രേഖകളുമാണ് പരിശോധിക്കുന്നത്. വിജിലൻസ് എസ്.പി ശശിധരന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്.
കഴിഞ്ഞ നവംബറിൽ ഷാജിക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. കെ.എം. ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ കേസെടുക്കാൻ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്ന് നേരത്തെ കോടതി വ്യക്തമാക്കിയതാണ്.
ഇതിനായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്‌ജി ടി. മധുസൂദനൻ ഷാജിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകണമെന്ന ഹരജി പരിഗണിക്കവേ പരാമർശിച്ചിരുന്നു.
പരാതിക്കാരനായ അഡ്വ. എം.ആർ. ഹരീഷ് നൽകിയ ഹരജിയിൽ, േകാടതി നിർദേശ പ്രകാരം വിജിലൻസ് പ്രത്യേക യൂനിറ്റ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. കേസെടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റി വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ടായിരുന്നു.