കൈക്കൂലി കേസ് പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: കൈക്കൂലി കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ. വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി പി. വേലായുധൻ നായരെയാണ് സസ്പെൻഡ് ചെയ്തത്.
കൈക്കൂലി കേസില്‍ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി മുന്‍ സെക്രട്ടറി എസ്. നാരായണനില്‍ നിന്ന് വേലായുധന്‍ നായര്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വീട്ടിൽ റെയ്ഡ് നടക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മുങ്ങിയ വേലായുധൻ നായർ ഒളിവിലാണ്.
തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി എസ്. നാരായണനെ കൈക്കൂലി വാങ്ങുന്നതിനിടെ അടുത്തിടെ വിജിലന്‍സ് പിടികൂടിയിരുന്നു. ഇയാളുമായി തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി.യായ പി. വേലായുധന്‍ നായര്‍ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈ.എസ്.പിയുടെ മകന്റെ അക്കൗണ്ടിലേക്ക് നാരായണൻ പണം കൈമാറിയത് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായാണ് വിവരം.