പമ്പ മണൽക്കടത്ത് ക്രമക്കേട് വിജിലൻസ് അന്വേഷിക്കാൻ കോടതി ഉത്തരവ്
text_fields
തിരുവനന്തപുരം: വിവാദമായ പമ്പ മണൽക്കടത്ത് ക്രമക്കേട് വിജിലൻസ് അന്വേഷിക്കാൻ ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജിയിലാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. അന്വേഷണത്തിന് സംസ്ഥാന സർക്കാറിനെ സമീപിച്ചെങ്കിലും അനുമതി നൽകാത്ത സാഹചര്യത്തിലാണ് ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചത്. അന്വേഷണ പരാതിയിൽ സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചിട്ടും കോടതി അന്വേഷണത്തിന് ഉത്തരവിടുന്ന ആദ്യ കേസാണിത്.
പമ്പയിൽ നിന്ന് മണൽ നീക്കം ചെയ്യാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. 2014 മെയ് 22ന് മന്ത്രിസഭ യോഗത്തിൽ എടുത്ത തീരുമാനത്തിന്‍റെ വെളിച്ചത്തിൽ 2019 മെയ് 22ന് ഇറക്കിയ ഉത്തരവിൽ പമ്പയിലെ മണൽ എങ്ങനെ ലേലം ചെയ്യണമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. 90,000 മെട്രിക്ടൺ മണലിൽ നിന്ന് 20,000 മെട്രിക്ടൺ നിലക്കലിലെ ബേസ് ക്യാമ്പിന്റെ വികസനത്തിനായി ദേവസ്വം ബോർഡിനും ഇ-ടെൻഡറിലൂെട 55,000 മെട്രിക്ടൺ ആ ഭാഗത്തുള്ള ഉപഭോക്താക്കൾക്കും നൽകാനാണ് മന്ത്രിസഭ തീരുമാനം. വനംവകുപ്പാണ് ഇത് ചെയ്യേണ്ടത്. ഇൗ തീരുമാനത്തെ മറികടന്നാണ് ഇപ്പോഴത്തെ നീക്കമെന്നും ഇതിന് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും എന്തധികാരമാണുള്ളതെന്നും ചെന്നിത്തല ചോദ്യം ഉന്നയിച്ചിരുന്നു.
ചീഫ് സെക്രട്ടറി വിരമിക്കുന്നതിന് തലേദിവസം ആരോരുമറിയാതെ ഡി.ജി.പിയും പുതിയ ചീഫ് സെക്രട്ടറിയും അടങ്ങുന്ന ഉദ്യോഗസ്ഥവൃന്ദത്തേയും കൊണ്ട് ഹെലികോപ്റ്ററിൽ യാത്ര നടത്തി. ശേഷം യോഗം ചേരുകയും വനം വകുപ്പ് അറിയാതെ കോടിക്കണക്കിന് രൂപ വില വരുന്ന മണൽ നീക്കം ചെയ്യാൻ ജില്ല കലക്ടറോട് ഉത്തരവിറക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.