'ഉമ്മ മരിച്ചെന്നാണ് കരുതിയത്, ജീവിതത്തില്‍ ഏറ്റവും ഇഷ്ടം ഉമ്മയോടും അനുജനോടും പെൺസുഹൃത്തിനോടും'; ജയിൽ ഉദ്യോഗസ്ഥരോട് അഫാൻ
text_fieldsതിരുവനന്തപുരം: മാതാവ് മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെയെല്ലാം കൊലപ്പെടുത്താൻ ഉറപ്പിച്ചതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. ‘‘ഉമ്മ മരിച്ചില്ലെന്നത് അറിഞ്ഞിരുന്നില്ല. രണ്ടു ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞത്. താനും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നെന്നും’’ അഫാൻ വ്യക്തമാക്കി. പൂജപ്പുര സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരോടാണ് അഫാൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് അഫാനെ ജയിലിലേക്ക് മാറ്റിയത് കഴിഞ്ഞ ദിവസമാണ്. ജയിൽപ്രവേശനത്തിന് മുന്നോടിയായി പ്രതിയുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിനുള്ള ആശയവിനിമയത്തിനിടെയാണ് വെളിപ്പെടുത്തലുകൾക്ക് അഫാൻ തയാറായത്.
‘‘ജീവിതത്തില്‍ ഏറ്റവും ഇഷ്ടം ഉമ്മയോടും അനുജനോടും പെൺസുഹൃത്തിനോടുമായിരുന്നു. കടം കൈയിലൊതുങ്ങാതെ വന്നതോടെ, കുടുംബത്തോടെ ജീവനൊടുക്കാന്‍ ആദ്യം തീരുമാനിച്ചു. കൂട്ട ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഇത് നടക്കാതെ വന്നതോടെ, മറ്റുള്ളവരെ കൊലപ്പെടുത്തി താനും മരിക്കാന്‍ തീരുമാനിച്ചു. വായ്പയുടെ പലിശ ബാധ്യത മാത്രം ദിവസവും 10,000 രൂപയോളം വന്നിരുന്നു. ഉമ്മയും അനുജനും സുഹൃത്തുമില്ലാതെ തനിക്കോ, താനില്ലാതെ അവര്‍ക്കോ ജീവിക്കാന്‍ കഴിയുകയില്ല. കടബാധ്യതയുടെ പേരിൽ കുടുംബത്തിലെ പലരും തങ്ങളെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇതുമൂലം അവരോടെല്ലാം വൈരാഗ്യമുണ്ടായിരുന്നു’’-അഫാൻ വ്യക്തമാക്കി.
പ്രതി വല്ലാതെ അസ്വസ്ഥനാണെന്നും മറ്റൊരു മാനസിക നിലയിലാണുള്ളതെന്നുമാണ് ജയിലുദ്യോഗസ്ഥർ പറയുന്നത്. നിലവിൽ കനത്ത സുരക്ഷയിലാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. സെല്ലിന് പുറത്ത് മൂന്ന് ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ബ്ലോക്കിൽ സി.സി.ടി.വി നിരീക്ഷണവുമുണ്ട്.
ശനിയാഴ്ച അഫാനെ ജയിലിലേക്ക് മാറ്റാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞത് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറ്റിയില്ല. ചൊവ്വാഴ്ച ഉച്ചയോടെ, അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ, ഉച്ചക്ക് രണ്ടിന് ജയില്‍ വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുകയും ഡിസ്ചാര്‍ജ് സമ്മറി ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.