20 തവണ തലക്കടിച്ചു, ലത്തീഫിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; അഞ്ചുപേരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക കൊണ്ട്
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതത്തിന് പ്രതി അഫാൻ ഉപയോഗിച്ചത് ഒരേ ചുറ്റികയാണെന്ന് പ്രാഥമിക നിഗമനം. ബന്ധുക്കളും കാമുകിയും ഉൾപ്പെടെ അഞ്ചുപേരെയും തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. തലയിൽ അടിയേറ്റ ക്ഷതമുണ്ട്.
വെഞ്ഞാറമൂട്ടിലെ കടയിൽ നിന്ന് അഫാൻ തന്നെ വാങ്ങിയ ചുറ്റികയാണ് കൊലക്ക് ഉപയോഗിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് പറയാൻ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ആവശ്യമാണെന്ന് ഡി.വൈ.എസ്.പി അരുൺ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത് പ്രതിയുടെ പിതൃസഹോദരൻ ലത്തീഫിനെയാണെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. 20 തവണ തലക്കടിച്ചുവെന്നാണ് കണ്ടെത്തൽ. ഒരുമാസമായി മദ്യപിക്കാറുണ്ടായതായി പ്രതി ഡോക്ടർമാരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ പ്രതി നൽകുന്ന വിവരങ്ങൾ പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
അതേസമയം, പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതി സ്വസ്ഥത കാണിക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞു. മരുന്ന് കുത്തിയ കാനുല ഊരിക്കളഞ്ഞു. എലി വിഷം കഴിച്ചു എന്ന മൊഴി ഉള്ളതിനാൽ ജാഗ്രത തുടരുകയാണ്. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. തിങ്കളാഴ്ച രാവിലെ 10 മണിമുതൽ വൈകീട്ട് നാലുമണിവരെ ആറു മണിക്കൂറിനുള്ളിലാണ് പ്രതി അഞ്ച് കൊലപാതകങ്ങൾ നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇതെന്നാണ് പൊലീസ് നിഗമനം. രാവിലെ 10 മണിയോടെ ഉമ്മ ഷമീന റഹീമി(60)നെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്. അർബുദ രോഗി കൂടിയായ ഉമ്മയോട് പണം ആവശ്യപ്പെട്ടുവെന്നും നൽകാത്തതിനാൽ ആക്രമിച്ചുവെന്നുമാണ് മൊഴി. ഗുരുതര പരിക്കേറ്റ ഇവർ വെന്റിലേറ്ററിലാണ്. തുടർന്ന് ഉച്ച 1.15ന് അഫാൻ താമസിക്കുന്ന പേരുമലയിൽനിന്ന് 20 കി.മീറ്ററിലേറെ അകലമുള്ള പാങ്ങോട്ടെ വീട്ടിലാണ് പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയത്. തുടർന്ന് ഇവരുടെ സ്വർണമാലയെടുത്ത് വെഞ്ഞാറമൂട് എത്തിയപ്പോൾ പിതൃസഹോദരൻ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
വെഞ്ഞാറമൂട് നിന്നാണ് ഇതിനായി ചുറ്റിക വാങ്ങിയത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടായിരുന്നു കൊലപാതകം. നാലുമണിയോടെ കാമുകി ഫർസാന (23)യെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. അവസാനം കുഞ്ഞനുജൻ ഒമ്പതാം ക്ലാസ് വിദ്യാർഥി അഹ്സാനെ (13) വീട്ടിൽ വെച്ച് കൊന്നു. പരീക്ഷ കഴിഞ്ഞു എത്തി ഉമ്മയെ അന്വേഷിച്ച അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് ആറുമണിയോടെ സ്റ്റേഷനിൽ എത്തി കീഴടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
മൂന്നിടങ്ങളിലായി നടന്ന ക്രൂരകൃത്യത്തിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി വെളിപ്പെടുത്തിയതോടെയാണ് കൊലപാതക പരമ്പര സംഭവം പുറംലോകം അറിഞ്ഞത്. ഇയാൾ പറഞ്ഞതനുസരിച്ച് പൊലീസ് വീടുകളിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലായി മൂന്നിടങ്ങളിലായാണ് കൊലപാതകങ്ങൾ നടന്നത്. മൂന്നിടത്തും പൊലീസ് എത്തിയപ്പോഴാണ് പരിസരവാസികൾ വിവരം അറിഞ്ഞത്.
അഫാൻ താമസിക്കുന്ന പേരുമലയിലെ വീട്ടിലാണ് സഹോദരൻ അഹ്സാന്‍റെയും ഫർസാനയുടെയും മൃതദേഹം കണ്ടെത്തിയത്. 10 കിലോമീറ്ററിലേറെ അകലെ എസ്.എൽ പുരത്തെ വീട്ടിലാണ് പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവർ കൊല്ലപ്പെട്ടത്. പേരുമലയിൽനിന്ന് 20 കി.മീറ്ററിലേറെ അകലമുള്ള പാങ്ങോട്ടെ വീട്ടിലാണ് പിതൃമാതാവ് സൽമാബീവി കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

