അധമ മാധ്യമ പ്രവർത്തനത്തിനുള്ള താക്കീത്: തട്ടിപ്പിന് ഇടതു സർക്കാറും കൂട്ടുനിന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ
text_fieldsവെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്‍റോ അഗസ്റ്റിന്‍റെ അറസ്‌റ്റിന് പിന്നാലെ യു.ഡി.എഫ് സർക്കാറിനെ അഭിനന്ദിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്‍റെ പരിണിതഫലമാണ് കേരളം കാണുന്നതെന്നും മാധ്യമ മുതലാളിമാരായാൽ അതിന്‍റെ തണലിൽ പലതും ചെയ്യാമെന്നും ഇവർ കരുതുന്നതായി വെള്ളാപ്പള്ളി പറഞ്ഞു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ പേരിൽ മലയാളികളെ വിഢികളാക്കിയെന്നും അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീതാണ് ആന്‍റോയുടെ അറസ്റ്റ്. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിന് ഇടതു സർക്കാറും കൂട്ടുനിന്നുവെന്നും വെള്ളാപ്പള്ളി വിമർശിച്ചു. എസ്.എൻ.ഡി.പി മുഖ മാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. കേസില്‍14 ദിവസത്തേക്കാണ് കോടതി ആന്‍റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തത്. ഇദ്ദേഹത്തെ മാനന്തവാടി ജില്ല ജയിലിലേക്ക് മാറ്റി.
അതേസമയം, അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ സുൽത്താൻ ബത്തേരി കോടതി റിമാൻഡ് ചെയ്തു. വയനാട്ടിലെ സ്വന്തം വീട്ടിൽ അളവിൽ കവിഞ്ഞ മദ്യം സൂക്ഷിച്ച കേസിലായിരുന്നു നടപടി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതിയെ മാനന്തവാടി ജില്ല ജയിലിലേക്ക് മാറ്റും. ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുമുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടിൽ കണ്ടെത്തിയത്. 138 കുപ്പികളിലായി 67 ലിറ്റർ മദ്യമാണ് പിടികൂടിയത്. കേരള അബ്കാരി ആക്ടിലെ 55 (എ), 55 (ഐ), 58 വകുപ്പുകൾ പ്രകാരമാണ് കേസ്.
കൊച്ചി കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന റിപ്പോർട്ടർ ചാനൽ ആസ്ഥാനത്തെത്തി ആന്റോയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടക്കത്തിൽ അറസ്റ്റിന് വഴങ്ങാതിരുന്ന അദ്ദേഹം ഏറെ നാടകീയതകൾക്കൊടുവിലാണ് പിടികൊടുത്തത്. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ ബുധനാഴ്ച പുലർച്ചെ മുതൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിൽ റിപ്പോർട്ടർ ടി.വി ആസ്ഥാനത്തും ആന്റോയുടെ കാക്കനാട്ടെ ഫ്ലാറ്റിലും മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയിരുന്നു. ഒരുപകലും രാത്രിയും നീണ്ട പരിശോധനക്കൊടുവിൽ റെയ്ഡിന് നേതൃത്വം നൽകിയ തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പുലർച്ചെ മടങ്ങിയതിന് പിന്നാലെയാണ് വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം ചാനൽ ഓഫിസിലെത്തിയത്.
എക്സൈസ് അസി. കമീഷണർ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, എഫ്.ഐ.ആർ കാണിക്കാതെ അറസ്റ്റ് അനുവദിക്കില്ലെന്ന നിലപാടിൽ ആന്റോ ഉറച്ചുനിന്നു. സോഫ്റ്റ് കോപ്പി കാണിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാറാണ് എഫ്.ഐ.ആർ കോപ്പിയുമായെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആലുവ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം വയനാട്ടിലേക്ക് കൊണ്ടുപോയി. അറസ്റ്റ് പ്രതികാര നടപടിയാണെന്നും തന്നെ കുടുക്കിയതാണെന്നും ആന്റോ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

